Monday, November 18, 2013

മയക്കം

വഴിയിൽ
ഒരു കുഞ്ഞുറങ്ങുന്നു.
കൂടെയുറങ്ങുന്നു
ഒരു പട്ടിക്കുട്ടി.

തണുപ്പുണ്ട്;
രണ്ടും
ചുരുണ്ട് കൂടിക്കിടക്കുന്നു.

വിശപ്പുണ്ട്;
ഇരുവയറൊട്ടിക്കിടക്കുന്നു.

അവരൊന്നിച്ച്
കാണുന്ന കിനാവിലേക്ക്
അടുത്ത വീടുകളിൽ
മീൻ പൊരിക്കുന്ന
മണമൊഴുകിയെത്തുന്നു.

ഇരുവരും
വയറു നിറച്ചുണ്ണുന്നു
പുതച്ച് മൂടിക്കിടക്കുന്നു.

അവർ കാണുന്ന  കിനാവിന് പുറത്ത്
കിനാവ് കാണാത്തൊരു ലോകം.

കിനാവ് കാണാത്ത
ലോകത്തിന്റെ നെറുകയിൽ
ഏതോ ഒരു കുഞ്ഞും
ഏതോ ഒരു പട്ടിക്കുട്ടിയും
വെയിലിൽ
പൊരിഞ്ഞ് കിടന്നുറങ്ങുന്നു.

Tuesday, July 16, 2013

കല്ലെഴുത്ത്

കറുപ്പാണ് ഭാഷ 
നൂറ്റാണ്ടുകളുടെ 
പൊടിയും വെയിലും വിയർപ്പും  
നിറച്ച ഊർജമാണുള്ളിൽ.

സ്വന്തമായുണ്ട് 
ആകാരമില്ലായ്മയിലെ 
കാട്ടുചന്തം;
മണ്ണിൽ തൊട്ടുള്ള നില്പിലെ 
ആകാശനിർവൃതി.

തികഞ്ഞൊരു ശില്പമായ് 
പരിണമിക്കുക ഒരു ലക്ഷ്യമേയല്ല;
പ്രളയഭൂമിയിൽ 
ചവിട്ടി നിൽക്കാനുതകുന്ന പടവായോ 
ദുർബലമായൊരു കയ്യിൽ 
ഓങ്ങി നിൽക്കുന്ന ആയുധമായോ 
ജീവിച്ചാൽ മതിയാകും.

വീഴ്ചയിലും
ഉയരുന്ന ദാഹജലത്തിന്റെ കാഴ്ചയും 
ആദ്യത്തെയേറിൽത്തന്നെ 
തുടുമാമ്പഴങ്ങൾ ചിതറിക്കുന്ന 
ഒരു കുഞ്ഞിന്റെ ആഹ്ലാദവും 
സ്വപ്നത്തിൽ.

പാറി വരുന്ന തുമ്പികൾക്ക് 
കാറ്റ് കൊള്ളാൻ 
ഒരിടം.

Saturday, June 15, 2013

ഒരു കടങ്കഥയിൽ

പല തവണ  
കിണറ്റിൽ ചാടിയിട്ടും 
പ്രാണൻ തുളുമ്പാത്തൊരു കിഴവി.

പായൽക്കണ്ണുകളിൽ 
മഴക്കോൾ.

വീഴ്ചയിൽ താൻ കണ്ട 
പവിഴപ്പുറ്റുകളെക്കുറിച്ചും 
നേർക്ക് നേർ വന്ന 
കൂറ്റൻ സ്രാവുകളെക്കുറിച്ചും 
ജലനഗരങ്ങളിലെ എടുപ്പുകളെക്കുറിച്ചും 
വാചാലയാകുമ്പോൾ 
കിഴവിയുടെ കണ്ണുകൾക്ക്‌, അവരുടെ 
വൈരമൂക്കുത്തിയേക്കാൾ തിളക്കം. 

ആഴങ്ങളിൽ 
തനിക്ക് കൂട്ടായ് വന്ന 
കുഞ്ഞുമീൻപറ്റങ്ങൾ 
കാലടികളിലിക്കിളിയായ് 
തുടിച്ചൊരോർമ്മയിൽ,
കിഴവി, പല്ലുകളില്ലാത്ത മോണ 
കാട്ടിച്ചിരിക്കുന്നു. 

എങ്കിലും ഒറ്റയ്ക്കാവുമ്പോൾ, അല്ലെങ്കിൽ 
ഒരു കരിമേഘത്തിനിരുൾ പരക്കുമ്പോൾ 
ഏതോ ഭയത്തിന്റെ മിന്നലിൽ 
അവർ വീട്ടിൽ നിന്നിറങ്ങിയോടുന്നു. 

പോകുന്നിടത്തെല്ലാം നാട്ടിലുള്ള 
കിണറുകളെ, കുളങ്ങളെ, നദികളെ,
സമുദ്രങ്ങളെയൊക്കെയും 
അവർ കാലിൽ 
കെട്ടിവലിച്ചു കൊണ്ടോടുന്നു.

ജലത്തിന്റെ ഹൂങ്കാരം 
നാടാകെ നിറയുന്നു. 

Sunday, January 20, 2013

യുദ്ധചിത്രത്തില്‍

ചത്ത് മലച്ച് 
കിടക്കുന്നവളുടെ മുലയില്‍ 
അമര്‍ന്ന് നില്‍ക്കുന്നു 
ബൂട്സിട്ട ഒരു കാല്‍.

കാലിന്റെയുടമയെ 
കുറിച്ചോര്‍ത്തില്ല. 

ആ കാലില്‍ 
എണ്ണ തേച്ച് കുളിപ്പിച്ച 
രണ്ട്‌ കൈകളെ കുറിച്ചോര്‍ത്തു.
വറ്റിയിട്ടും, ചോരിവാ 
കണ്ടൊരിക്കല്‍ 
കനത്ത് വിങ്ങിയ 
രണ്ട് മുലകളെക്കുറിച്ചും.


Tuesday, December 25, 2012

പരദേശിയുടെ പാട്ട്

ട്രെയിനില്‍ 
'പര്‍ദേശി*' എന്ന് തുടങ്ങുന്ന പാട്ട് 
ഉടുക്ക് കൊട്ടി പാടുന്നവളെക്കുറിച്ച് 
എനിക്കെന്തറിയാം?
ആ പാട്ടെനിക്കിഷ്ടമാണെന്നല്ലാതെ 
ശ്രുതി തെറ്റാതൊരു വരി പാടാന്‍ 
അവള്‍ക്കറിയില്ലെന്നല്ലാതെ 
ചെവി പൊട്ടുന്നൊരൊച്ചയില്‍ പാടിയിട്ടും 
അവളുടെയൊക്കത്ത് 
തളര്‍ന്നുറങ്ങുന്ന കുഞ്ഞുണരുന്നില്ലെന്നല്ലാതെ 
വര്‍ഷങ്ങളായി അവളൊരേ പാട്ട് തന്നെ 
അപസ്വരത്തില്‍ പാടുന്നെന്നല്ലാതെ 
മുന്പ് കാണുമ്പോള്‍ അവള്‍ക്കൊപ്പം 
ഒരു കുഞ്ഞുണ്ടായിരുന്നില്ലെന്നല്ലാതെ,
അവളുടെ പാത്രത്തില്‍ വീഴുന്ന തുട്ടുകള്‍ക്ക് 
പാവ്ബാജിയുടെ രുചിയാണെന്നല്ലാതെ 
അവളുടെ പിഞ്ഞിത്തുടങ്ങിയ 
ഉടുപ്പുകള്‍ക്കുള്ളിലേക്ക് 
ഏത് ഡിസംബറിനേക്കാളും 
തണുപ്പുള്ള നോട്ടങ്ങള്‍ 
അരിച്ചിറങ്ങുന്നുവെന്നല്ലാതെ 
എന്തറിയാം അവളെക്കുറിച്ചെനിക്ക്? 

കണ്ണു പുളിക്കുന്ന വെയിലിലേക്കവള്‍ 
ഇറങ്ങിപ്പോയതിനു ശേഷവും 
'പര്‍ദേശി' യെന്ന പാട്ട് 
ജനലുകളിലൂടെയും വാതിലുകളിലൂടെയും 
ട്രെയിനിനുള്ളിലേക്ക് കയറിവരുന്നു.
ലസ്സി വില്‍ക്കുന്നവരുടെയും 
മധുര നാരങ്ങ വില്‍ക്കുന്നവരുടെയും 
ശബ്ദങ്ങള്‍ക്ക് മേലെ 
'പര്‍ദേശി'യെന്ന  പാട്ട് 
സ്വയം ശ്രുതി ചേര്‍ത്ത് 
താളമിട്ട് പാടിക്കൊണ്ടേയിരിക്കുന്നു.
വിശ്വാസങ്ങളെ തകര്‍ക്കരുതെന്ന്‍ 
മറന്ന്‍ കളയരുതെന്ന് 
ഓര്‍മ്മകളുണ്ടായിരിക്കണമെന്ന് 
പാടിക്കൊണ്ട്, ഒരു ജനത 
ഇരുള്‍ വീണ് കിടക്കുന്ന തുരങ്കങ്ങളിലൂടെ 
വെളിച്ചത്തിന്റെ പൊടി 
പാറുന്നിടം തേടി 
ഓടിക്കൊണ്ടേയിരിക്കുന്നു. 

* രാജഹിന്ദുസ്ഥാനി എന്ന ഹിന്ദി സിനിമയിലെ ഒരു ഗാനം

Sunday, November 11, 2012

പാതി മാഞ്ഞ ഒരു ഉടല്‍

പച്ച പുതച്ച് നില്‍ക്കുന്നു 
പാതി പൊളിഞ്ഞ വീട് 
കുഞ്ഞുങ്ങളോടുന്ന പോലെ 
പടരുന്നു വള്ളികള്‍.
കിടപ്പ്‌ മുറിയില്‍ ഒരാല്‍മരത്തൈ 
വേരാഴ്ത്തി നില്‍ക്കുന്നു.
ഓടിളകിയ തറയില്‍ 
പുല്ല്, പുല്‍ച്ചാടി. 

ചായമടര്‍ന്ന ചുവരുകളില്‍    
കുടിയിറക്കപ്പെട്ട 
കൂറകള്‍, ഉറുമ്പുകള്‍.
കാടിഴയുന്ന മുറ്റത്ത് 
പലര്‍, പലപ്പോഴായി 
വലിച്ചെറിഞ്ഞ വസ്തുക്കള്‍.

ഉടല്‍ പോയ മേല്‍ക്കൂരയില്‍ 
കാലം കൂട്ടിവയ്ക്കുന്നു 
നിലംതൊടാമണ്ണ്, അതിലും 
ആകാശത്തിന്റെ കണ്ണ്.

വാതിലുകളും ജനാലകളുമില്ലാത്ത 
മുറികളിലുറങ്ങുന്നു 
എല്ലാ നൊമ്പരങ്ങളുടെയും വെയില്‍.

പാതി പൊളിഞ്ഞ വീട് 
ഒരു തൊട്ടാവാടിച്ചെടി;
ഒന്ന് തൊട്ടതും 
ഓര്‍മ്മകളില്‍ വാടി നില്‍ക്കുന്നു. 

പാതി പൊളിഞ്ഞ വീട് 
ഒരു ചിതല്‍പ്പുറ്റ്,
തുടുമിന്നല്‍പ്പിണരിലും 
ധ്യാനം തുടരുന്നു; ഏത് 
മഴയും നനഞ്ഞ് നില്‍ക്കുന്നു.

പാതിരാവില്‍ 
പാതി പൊളിഞ്ഞ വീട്ടില്‍ 
തിളങ്ങുന്നു 
ചാക്കില്‍ കെട്ടിയാരോ 
വലിച്ചെറിഞ്ഞ പൂച്ചയുടെ 
ഇളംപച്ചക്കണ്ണുകള്‍. 

Saturday, October 13, 2012

പല കാലങ്ങളില്‍ ചില പെണ്‍കുട്ടികള്‍

ചില ദിവസങ്ങളില്‍ 
സ്ഫോടനത്തിന് മുന്‍പുള്ള 
അഞ്ച് നിമിഷങ്ങളുടെ 
തുടര്ച്ചയാകും ജീവിതം.

ഉള്ളിലെ 
തകര്‍ന്ന്‍ പോയ തെരുവുകളിലെ 
ഉച്ചഭാഷിണികളില്‍ 
കായല്‍* എന്ന പെണ്‍കുട്ടി 
മലാല** എന്ന പെണ്‍കുട്ടിയോട് 
പറയുന്ന രഹസ്യങ്ങളപ്പോള്‍ 
തെളിഞ്ഞ് കേള്‍ക്കാം. 

കായലിന്റെ വാക്കുകളില്‍ 
ചൂളി, യുലഞ്ഞ്  തെരുവ് 
ആകാശത്തേക്ക്  നോക്കി കിടക്കുന്നു.
തെരുവില്‍ കിടക്കുന്ന കബന്ധത്തിന്റെ 
നെഞ്ചിലിരിക്കുന്ന തലയും 
ആകാശത്തേക്ക് നോക്കി കിടക്കുന്നു. 
തെരുവില്‍ 
തിരകളൊഴിഞ്ഞ തോക്കുമായ് നില്‍ക്കുന്ന 
വേട്ടക്കാരനെ നോക്കി 
മലാലയെന്ന പതിന്നാലുകാരി ചിരിച്ച് മറിയുന്നു.
ഒരു ലോകം മുഴുവന്‍ 
അവളോടൊപ്പം ചിരിക്കുന്നു.

കായല്‍ അവളുടെ മുറിവുകളെ 
ജലത്തിലേക്കൊഴുക്കുന്നു 
ജലം അവളെ പുല്കിയുറക്കുന്നു.
അവള്‍ 
തുടിച്ച് പായുന്ന മീന്കൂട്ടമായും 
നിലാവിനെ തൊടാനായുന്നൊരേറ്റമായും 
ജലത്തിലലിഞ്ഞോരുപ്പായും 
പുനര്‍ജനിക്കുന്നു.
ഇപ്പോഴവള്‍ ജലത്തെ പുല്കിയുറക്കുന്നു. 

പുതിയ ഭൂമിയുടെ കവാടങ്ങളില്‍ 
കാവല്‍ നില്‍ക്കുന്നു മലാല.
ഭൂമിയെ ചുറ്റുന്ന കിടങ്ങുകളില്‍ 
ഒഴുകി നിറയുന്നു കായല്‍.

മുഴുവനായും തുറന്ന 
ഒരു കണ്ണായും 
ഉറുമ്പിനോടും സംവദിക്കുന്ന 
ഒരു കാതായും 
പല കാലങ്ങളില്‍ 
ചില പെണ്‍കുട്ടികള്‍. 


*കായല്‍ : സാറാ ജോസഫിന്റെ  ആതി എന്ന നോവലിലെ കഥാപാത്രമായ പെണ്‍കുട്ടി. നഗരത്തില്‍ വച്ച് പലരാല്‍ പീഡിപ്പിക്കപ്പെട്ട കായല്‍ ജലസാന്ത്വനം തേടി അമ്മയോടൊപ്പം ആതി എന്ന ജല സാമ്രാജ്യത്തിലേക്ക് എത്തുന്നത് ആതിയിലെ ഉപകഥകളിലൊന്ന്‌. ആതിയിലെ ജലത്തിന്റെ താളവും സൌന്ദര്യവുമാണ് മൌനത്തിന്റെയും വേദനയുടെയും ആഴങ്ങളില്‍ നിന്ന് കായലിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരുന്നത് . ഇവിടെ കായല്‍ ഒരേ സമയം ഒരു പെണ്‍കുട്ടിയെയും പ്രകൃതിയെയും പ്രതിനിധാനം ചെയ്യുന്നു. 

**മലാല യൂസഫ്സായ് : താലിബാന്റെ  വെടിവയ്പ്പില്‍ പരുക്കേറ്റ്  ഗുരുതരാവസ്ഥയില്‍ കഴിയുന്ന പതിന്നാലുകാരി പെണ്‍കുട്ടി.  താലിബാന്‍ കേന്ദ്രമായ പാക്കിസ്ഥാനിലെ സ്വാത്  താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള അവകാശ സമരത്തിലെ സജീവ പ്രവര്‍ത്തക. മലാല ജീവിതത്തിലേക്ക് തിരികെ വന്നാല്‍ വീണ്ടും വധശ്രമം ഉണ്ടാവുമെന്ന് താലിബാന്റെ ഭീഷണി . പാകിസ്താന്‍ മാത്രമല്ല ലോകം മുഴുവന്‍ അവള്‍ മടങ്ങി വരാന്‍ പ്രാര്‍ഥിക്കുന്നു.