നശിച്ച ചൂടെന്ന
പുലമ്പലില്‍ തീരുന്നു
വെയിലറിവുകള്‍.
മഴയിന്നും ഉള്ളു
തരളമാക്കുന്നു,
വീട് പറ്റുമ്പോള്‍
ചെളി പറ്റിയിട്ടില്ലെങ്കില്‍.
വിശപ്പറിഞ്ഞിട്ടില്ല
മൂന്നു മണിക്കൂറിനപ്പുറം.
താണ്ടിയിട്ടില്ല, സ്കൂള്‍ എത്താന്‍
ഒരു മൈല്‍കുറ്റിപോലും,
പടിക്കലെത്തുമായിരുന്നു
സ്കൂള്‍ബസ്.
പണിയെടുക്കുമ്പോഴും
വിയര്‍പ്പറിഞ്ഞിട്ടില്ല
വിരല്‍തുമ്പില്‍
തീരുന്നിരവും പകലും .
കൊടുങ്കാറ്റിലുലഞ്ഞിട്ടില്ല
പ്രളയത്തിര തേടി വന്നിട്ടില്ല
ചവിട്ടടിയില്‍ നിന്നും
മണ്ണടര്‍ന്നു പോയിട്ടില്ല ,
എന്തിന്, ഒരിടിമിന്നലില്‍
പോലും കുളിച്ച് കയറിയിട്ടില്ല .
മിസൈല്‍ പോയിട്ട്
ഒരു വെടിയുണ്ട പോലും
കൊണ്ടിട്ടില്ല,
കണ്ടിട്ടുപോലുമില്ല, സത്യം.
കാഴ്ച്ചപ്പെട്ടിയില്‍ ഉണ്ട്
തുടര്‍ സീരിയലുകള്‍ പോലെ
ചില യുദ്ധങ്ങള്‍,
പേരുകൊണ്ട് മാത്രം
പരിചയമുള്ളിടങ്ങളില്‍.
കാലിലൊരു മുള്ള്
കൊണ്ടാലലറാന്‍
കാരണങ്ങളിത്ര പോരെയെന്ന്
ചോദിക്കുന്നു
വഴിയില്‍ കണ്ടു മുട്ടിയവര്‍,
പലരും.
ഒറ്റമുറിക്കൂരയില്‍
കുടുംബത്തെ തിരുകി
തളര്‍ന്ന കൂട്ടുകാരന്‍,
മണ്ണും വിണ്ണും
മതില്‍ കെട്ടിത്തിരിക്കാനറിയാത്ത
ആദിവാസി മൂപ്പന്‍, കറുത്ത.
പിന്നെ,
ടിവിയില്‍ കണ്ട
കണ്ണില്‍ തീയുള്ള
ഒരു പെണ്‍കുട്ടി
(ഒരേ സമയം
അഫ്ഗാനിയും പലസ്തീനിയും കശ്മീരിയുമായവള്‍...)
അങ്ങനെയങ്ങനെ പലരും.
പല ശബ്ദങ്ങളില്‍
പല കാലങ്ങളില്‍
ചോദിച്ചു കൊണ്ടേയിരിക്കുന്നു, അവര്‍.
നേര്‍ത്ത
വളരെ നേര്‍ത്ത സ്വരത്തില്‍..
കേള്‍കുന്നുണ്ടോ?
മുള്ള് കൊള്ളുമ്പോഴൊക്കെ
ഓടി വരുന്നു
എന്‍റെ കൂട്ടുകാരന്‍
പിന്നെ കൂനിക്കൂടിയിരുന്നെടത്ത് നിന്നും കറുത്ത
പിന്നെ ടിവിയില്‍ കണ്ട പെണ്‍കുട്ടി
പിന്നെ ഒരിക്കലും
കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത
ആരൊക്കെയോ
എവിടെയൊക്കെയോ നിന്ന്.
മുള്ള് എടുത്ത് കളഞ്ഞ്
പല ഭാഷകളില്‍
ആശ്വാസവാക്കുകള്‍ പറഞ്ഞ്
വന്നിടത്തേക്കു തന്നെ
തിരികെപ്പോകുന്ന
അവര്‍ക്ക് കൊടുക്കാന്‍
എന്തുണ്ടെന്റെ കയ്യില്‍
മുള്ള് കൊണ്ട
ഒരു ഹൃദയമല്ലാതെ?
ഹാ കാല്പനികമെന്ന
നിങ്ങളുടെ മുള്‍വാക്കെനിക്ക് കേള്‍ക്കാം.
അലറുകയല്ലാതെ
ഞാന്‍ മറ്റെന്ത് ചെയ്യാന്‍?