കൂട്ടുകാരെ
കാണാന്‍ പോയി;
ഒരൊത്തുകൂടല്‍.
സമയം നട്ടുച്ച.
സ്ഥലം ഒബെറോണ്‍മാള്‍.
പല ദേശങ്ങളില്‍ നിന്ന്
വലിയ മാറാലകളും
പുതിയ കണ്ണടകളും
ധരിച്ച് വന്നവര്‍.
കണ്ടെന്നു തോന്നി,
കേട്ടെന്നും.
തിരികെ വരുമ്പോള്‍
തിരിച്ചൊന്നൂടൊന്നു
കറങ്ങി നോക്കി,
ഓര്‍മ്മയില്‍.
പുതിയ പൂമരങ്ങള്‍
പഴയ തൈച്ചെടികളായി
വീണ്ടും
കാലുറയ്ക്കാതെ
നില്ക്കുമ്പോലെ.
പണ്ട്
വേരുകള്‍ കൊണ്ട്
പരസ്പരം തൊടുന്നതിന്‍ മുന്‍പ്
കണ്ണില്‍ കണ്ട വെളിമ്പറമ്പുകള്‍
വീണ്ടും തെളിയുമ്പോലെ.
കറക്കം നിര്‍ത്തി
കണ്ണടച്ചു കിടന്നു.
ഇരുളിന്‍ ഭിത്തിയില്‍
ഒരച്ചില്‍ വാര്‍ത്ത
മാളിലെ പ്രതിമകള്‍
തെളിഞ്ഞു ചിരിച്ചു.
കണ്ണിറുക്കിയിറുക്കി
ചിരിയുടച്ചുടച്ചിരുന്നു
വഴിയൊടുങ്ങും വരെ.
തിരികെ വീട്ടിലെത്തി.
കട്ടില്‍ വലയ്ക്കകം കയറി നോക്കി.
മൂടിപ്പുതച്ച് കിടന്നു നോക്കി.
പങ്ക ശരവേഗത്തില്‍ കറക്കി നോക്കി.
എന്നിട്ടും
ആര്‍ത്താര്‍ത്തു വരുന്നു
ചെവിക്കരികില്‍ വട്ടം തിരിഞ്ഞ്
മൂളി മൂളി നില്ക്കും
മാളിലെ ഇരമ്പല്‍.