Monday, January 30, 2012

ഇല പൊഴിയും കാലത്തെ ഒപ്പീസ്

വാക്ക്  
വിഴുങ്ങി വിഴുങ്ങി 
പള്ള 
വീര്‍ത്ത് വീര്‍ത്ത് 
പായുന്നു ഒരു വണ്ടി;
ഇടയ്ക്കൊരു വാക്ക് 
വിതുമ്പിക്കൊണ്ടിറങ്ങുന്നു.

വിളക്ക് കാലിലെ കനല്‍ 
നെഞ്ചില്‍ ചുവക്കുന്നു;
വരി മുറിച്ചെത്താന്‍   
ഒരു വാക്ക് 
പച്ച കാത്ത് നില്‍ക്കുന്നു. 

പൊള്ളലേറ്റ് 
പിടഞ്ഞവര്‍ക്കുള്ളില്‍ 
പോളച്ച് കിടക്കുന്നു വാക്കുകള്‍;
ഉരുകിയുരുകിയുരുകി 
വാക്കിന്‍ ലാവയൊഴുകുന്നു.

കലയ്ഡോസ്കോപ്പിലെ
കുപ്പിവളപ്പൊട്ടുകള്‍ പോലെ 
വാക്കുകള്‍;
തമ്മിലുരുമ്മിയും
തൊട്ട്  ചിതറിയും 
ഓര്‍മ്മകളുടെ 
ഒപ്പീസ് പാടുന്നു.

Sunday, January 15, 2012

ചിതറല്‍

പുറത്തേക്കിറങ്ങുമ്പോള്‍
പടിക്കലൊരു പട്ടി
ഒരു പ്രാവിന്റെ ജഡം
തട്ടിക്കളിക്കുന്നു
കടിച്ചു വലിയ്ക്കുന്നു.

മടങ്ങി വന്നപ്പോള്‍
പട്ടിയെ കണ്ടില്ല,
പ്രാവിനെയും.

കുറച്ച് തൂവലുകള്‍
ചിതറിക്കിടക്കുന്നു.

ചവിട്ടാതെ നടന്നു.

മുറിയിലെത്തി
വാതില്‍ ചാരി.

ഉള്ളില്‍ ഉള്ളതെല്ലാം
ചിതറിക്കിടക്കുന്നു.

Sunday, October 2, 2011

നിശബ്ദം


ഞാന്‍ വഴിയരികിലെ ഒരു മരം, സ്വയം 
തണല്‍ കൊണ്ട് അടയാളപ്പെടുത്തിയില്ല;
ഫലം കൊണ്ടും.
ചുമലില്‍ കാലത്തിന്റെ മഴുവേറ്റി 
കടന്ന്‍ പോകുന്നു നീ.
ഒരു പോറല്‍ പോലുമേല്ക്കാതെ
ഞാന്‍  വേരറ്റ്  കിടക്കുന്നു .

നിന്റെ തെരുവുകളില്‍ ഞാന്‍ 
കാറ്റത്ത് പാറുന്ന ഒരില. 
പച്ച, മഞ്ഞ, ചുവപ്പ്..
കൊടും ശൈത്യത്തിലുമെന്റെ  
ഋതുക്കള്‍ പൂര്‍ത്തിയാവുന്നു.
ഞാനെന്റെ മേല്‍ തന്നെ
തണുത്തുറഞ്ഞു കിടക്കുന്നു,
ഏത്  വസന്തത്തിലും.

പൂക്കള്‍
നിറങ്ങളുരിഞ്ഞെറിയുന്നു;
ചിരിക്കുന്നു.
കറുത്ത പരിഹാസം,
വെളുത്ത നിസ്സംഗത.

ഉള്ളില്‍, മരതകക്കണ്ണുകളുള്ള 
ഒരു മരംകൊത്തി
സ്വര്‍ഗ്ഗവും നരകവും
കൊത്തുന്നതിന്‍ ശബ്ദം.

പ്രിയമുള്ള ഒരു സ്വരം
പൊഴിഞ്ഞുള്ളിലേക്ക്
ആഴത്തിലാഴത്തില്‍
വീഴുന്നതിന്‍ ശബ്ദം.

ജീവിതം 
മരണത്തെക്കാള്‍
നിശബ്ദം. 

Thursday, July 21, 2011

13/7


തെരുവിലെ സ്ഫോടനത്തില്‍
തെറിച്ചു പോയ
കാലുകളുടെ എകാന്തതയോളം
വരുമോ
സമുദ്രങ്ങളാല്‍ വിഭജിക്കപ്പെട്ട
എന്റെയും നിന്റെയും ഏകാന്തത?

ഒരു നിമിഷം മുന്‍പും
ഒന്നിച്ച് വച്ച ചുവടുകള്‍!
നിമിഷങ്ങള്‍ക്ക് ശേഷവും
ഉടല്‍ തേടിയുള്ള  ആ പിടച്ചില്‍!

എങ്കിലും
രക്തക്കറകള്‍ മായ്ക്കുന്ന
മഴയുടെ അരാഷ്ട്രീയതയെ
കുറിച്ചല്ലെന്റെ വാക്കുകള്‍.

കാഴ്ചയല്ല,
കാഴ്ച്ചക്കാരിയാണ് ഞാന്‍.

ചിതറിക്കിടക്കുന്ന ആ ശവം,
ഈ നിമിഷം വരെയെങ്കിലും എന്റേതല്ല.

ചോര വഴുക്കുന്ന തെരുവുകളില്‍
പഴയ പിടച്ചിലുകള്‍ക്കൊപ്പം
നടന്ന്‍ പോകുന്നു വീണ്ടും.

Tuesday, July 5, 2011

മധുശാല

രാവിന്റെ ചില്ലുപാത്രങ്ങള്‍
ഉടഞ്ഞു തീരുന്നു,
മധു തേടി വന്നവര്‍ 
പൂക്കളായ് മടങ്ങുന്നു.
ഏകാകിയായ്‌ 
ഉന്മാദിയായ്, മധുശാല. 

കണ്ണാടിച്ചുമരുകളില്‍ 
പരസ്പരം രമിക്കുന്നു 
ലഹരിയുടെ  
ആയിരം കണ്ണുകള്‍,
പതിനായിരം കാഴ്ചകള്‍. 

ചതുരത്തില്‍ 
ദീര്‍ഘചതുരത്തില്‍ 
വൃത്തത്തില്‍ 
ദീര്ഘവൃത്തത്തില്‍ 
ആകൃതിയായ ആകൃതികളില്‍  
തച്ച് കൊത്തുന്ന ലഹരി.
സൃഷ്ടാവായ്, മധുശാല.

മധുശാലയിലെ 
പല വാതിലുകളുള്ള 
മുറിക്കുള്ളില്‍ 
പല വാതിലുകളുള്ള 
ഒരു മുറി....അതിനുള്ളില്‍ 
പല വാതിലുകളുള്ള 
ഒരു ആകാശം.

ആകാശത്തിലെ തെരുവുകളില്‍ 
വാക്കുകളുടെ കാര്മേഘപ്പാച്ചില്‍;
പഞ്ചേന്ദ്രിയങ്ങളില്‍
ലഹരിയുടെ മിന്നല്‍പ്പിണര്‍. 

പെയ്തൊഴിയാതെ 
ഒരു മധുശാല. 

Sunday, May 29, 2011

ഈ മണ്കൂരയില്‍


കൊടുങ്കാട്ടിലകപ്പെട്ട്   
ചിത്രകഥയിലെ കുട്ടി. 

ഒരു വഴിയും 
വാതില്‍ തുറന്നിറങ്ങുന്നില്ല.
ഓരോ വഴിയും 
വാല് വിഴുങ്ങിക്കിടക്കുന്ന 
പാമ്പിന്‍ കുരുക്കുകള്‍.

പുറത്തേയ്ക്ക് വഴിയില്ല, പുറമില്ല,  
അകമല്ലാതൊന്നുമില്ലെന്നറിഞ്ഞതും
കാലില്‍ കുരുങ്ങി കാട്ടുവള്ളികള്‍. 
കീഴ്മേല്‍  മറിഞ്ഞു കെട്ട കാഴ്ചകള്‍.    

തല കീഴായി കിടക്കുന്നത്
കാട്ടിലകപ്പെട്ട കുട്ടിയല്ല,
ഞാനാണാ വേതാളം.

കഥ പറഞ്ഞു കഥ പറഞ്ഞു
കടങ്കഥയായി മാറിയതാണ്. 
കണ്ണടച്ചടച്ചിരുട്ടാക്കി 
കടവാവലായി തൂങ്ങിയതാണ്.

നിലം തൊട്ടു കിടക്കുന്നു.
നനഞ്ഞ മണ്ണിന്റെ ഗന്ധം;
ഭൂമി അത്രമേലത്രമേലരികില്‍. 

ചവിട്ടി മെതിച്ച പുല്ലുകളിപ്പോള്‍ 
കണ്ണില്‍ തളിരിട്ട് നില്‍ക്കുന്നു.     

പണ്ടുള്ള പോലെ   
പാറയായുറഞ്ഞ കാലുകളില്ല.
ഉള്ളില്‍ നിന്നും മണ്ണിലേക്ക്   
നീളുന്ന വേരുകളിലൂടെയാണ്
ഇപ്പോള്‍  യാത്രകള്‍.  
ഏതിരുട്ടിലുമേത് നാട്ടിലും  
നിന്റെ വേരുകളോളം
പടര്‍ന്നു പടര്‍ന്ന് അവ.   

ആഴങ്ങളില്‍, ഒടുക്കമില്ലാത്ത  
കാമനകളുടെ പടലങ്ങള്‍. 
ആരുമാരുമറിയാതെ 
മണ്ണെഴുതുന്ന കവിതകള്‍.
ഭൂമി പിളര്‍ന്നു പോകുന്നവരുടെ വീഞ്ഞറ;
കണ്ടെത്തുന്നവരുടെ മാത്രം ലഹരി. 

കണ്ണിലിപ്പോള്‍ ആകാശത്തിന്റെ  
ഭ്രമിപ്പിക്കുന്ന നീലയില്ല; ഉള്ളത് 
തളിരിലകളുടെ ചന്തം;കാതിലവയുടെ 
മുള പൊട്ടുന്നതിന്‍ പാട്ട് ;പാട്ടിന്റെയലകള്‍  
നിന്നെ വന്നു തൊടുമ്പോഴുള്ള 
മദിപ്പിക്കുന്ന ആഹ്ലാദം.
  
മണ്ണിരകള്‍ പണിയുന്ന 
കുഞ്ഞു കൂരകളിലാണ്
ഇനി മുതല്‍ വാസം. 

Wednesday, May 18, 2011

ഒറ്റയ്ക്കിരിക്കുന്നവര്‍

ഒറ്റയ്ക്കിരിക്കുന്നവരുടെ 
മുറിയില്‍ 
എന്നോ ഇറങ്ങിപ്പോയവരുടെ
ഗന്ധം. 

ചുമരുകളില്‍ 
ഇര തേടുന്നവര്‍ 
വല നെയ്യുന്നവര്‍
വരി വരിയായി പോകുന്നവര്‍. 

ജനലിനപ്പുറം
ഇളം കടും പച്ചകള്‍, മഞ്ഞകള്‍.
കാറ്റ് പിടിക്കുന്നു, ഇലകളില്‍;
നിറങ്ങളുടെ ഉന്മാദം, 
മണ്ണില്‍ നിഴല്പ്പൂരം. 

ഒറ്റയ്ക്കിരിക്കുന്നവരുടെ 
സന്ധ്യകളില്‍  
കൂടണയുന്നു ചിറകടിയൊച്ചകള്‍.
കടുമ്പച്ചത്തഴപ്പുകള്ക്കിടയില്‍  
പൊഴിയുന്നു ഒരു ചെമ്പനീര്സൂര്യന്‍.

ഒറ്റയ്ക്കിരിക്കുന്നവരുടെ 
ഉള്ളില്‍  
രക്തം പോലെ 
ഒഴുകിപ്പടരുന്ന ഇരുട്ട്.

ഇരുളിനെ മുറിച്ചുയരുന്നു
ഒറ്റയ്ക്കൊരമ്പിളി.