Sunday, April 6, 2014

കറ നല്ലതാണ്

കറ നല്ലതാണെന്ന്
പറയുന്നു
പരസ്യത്തിലെ പെണ്ണ്.
പതിവ് പോലെ സുന്ദരി,
വെളുത്തവൾ,
കറയറ്റവൾ.
തുടൽ വലിപ്പത്തിൽ താലിമാല
നെറ്റിയിലേക്കിറങ്ങി സിന്ദൂരം
കറകളെല്ലാമറ്റവൾ.

പുത്തൻ കൂറ്റാണ്
മുന്പൊക്കെ സാരിയുടുത്തലക്കിയവൾ
ഇപ്പോൾ ജീൻസിട്ട് അലക്കുന്നു.

കറ പോകും
തെളിവുണ്ട്,
അലക്കിവിരിക്കുന്നു തുണികൾ.
കറ പോയ പോലിരിക്കുന്നു,
വെളുത്തും തുടുത്തുമിരിക്കുന്നു.

കറ നല്ലതെന്ന് പറയുന്നു
സോപ്പ് പൊടി വിൽക്കുന്നു,
ഉത്തമ കുടുംബിനി
കറയകറ്റുന്നവൾ.

കറ നല്ലതാണ്.

കറയുടെ നിറമെന്ത്?
ഗന്ധം, രുചി?

പണിക്കാരിക്ക് മാറ്റി വച്ച
ചായഗ്ലാസ്സിൽ
ജാതിയുടെ പാടയുണ്ട്
കഴുകിയാൽ പോകുമോ?

തെരുവിൽ
മതമെന്ന് പേരുള്ള മുട്ടനാടുകളുരസുന്നു,
കൊമ്പ് കോർക്കുന്നു,
ചോര ചിന്തിച്ചിന്തി
വീട്ടിലെ ഇലപ്പടർപ്പുകൾ പോലും
ചുവന്നിരിക്കുന്നു
നല്ലതെന്ന് പറയുമോ?

ബസിൽ അരികെ
മീൻകാരി,
ദേഹത്ത് ഉളുമ്പ് മണം,
തുണികളിൽ ചെതുമ്പൽത്തിളക്കം
തൊട്ടിരിക്കുമോ
നോക്കിച്ചിരിക്കുമോ?
മണം പോകുമെന്ന് പറയുമോ?

കറ നല്ലതാണ്

കറ വെള്ളയും വെള്ളയും
ഉടുത്ത് പോകുന്നു

കറ
ഒരു വെളുത്ത ചെമ്പരത്തിയായ്
വിരിഞ്ഞ് നിൽക്കുന്നു.

പലർ ചേർന്ന്
അലക്കി വെളുപ്പിച്ച
ഒരു ജനക്കൂട്ടം
ആ വെളുത്ത ചെമ്പരത്തി
ചൂടി നില്ക്കുന്നു.

Sunday, January 12, 2014

കാടിറക്കം

കാടിറങ്ങി വരുമ്പോൾ 
പൂമ്പാറ്റകളുടെ 
ഒരു പറ്റം 
മേലേക്ക് പാറിപ്പോകുന്നത് കണ്ടു.

കാട് 
അവയ്ക്ക് മേൽ 
പച്ചനിറമിറ്റുന്നത് കണ്ടു.

തിരികെ വന്നപ്പോൾ നാട് 
അരികുകൾ ദ്രവിച്ച് 
ഒളി മങ്ങിയ 
ഒരു ബ്ലാക്ക് ആൻഡ്‌ വൈറ്റ് ചിത്രം.

Sunday, January 5, 2014

തൂത്തുക്കുടിക്കവിതകൾ

അമാവാസി

ഇരുളിൻ തൊങ്ങലുകളെങ്ങും.

ഉപ്പുകൂനകളിൽ നിന്നും
നിലാവിറങ്ങി വന്നു.
കടലിൽ
തിരയിളക്കം.

രണ്ട് പേർ
നിലാവിൽ
കൈകോർത്ത് നടക്കുന്നു.


മാതാകോവിൽ 

ഞായറാഴ്ച.
ഊരിലെ കൂട്ടം മുഴുവൻ
കോവിലിനുള്ളിൽ.

തറഞ്ഞു കിടക്കുന്നവനെ
കൂട്ടക്കാർ
നോക്കിയിരിക്കുന്നു,
അവർ മുട്ട് കുത്തി നിൽക്കുന്നു
വചനങ്ങൾ കേൾക്കുന്നു
ഒച്ചപ്പെരുക്കിയിൽ
പാട്ടൊഴുകുന്നു
അൾത്താരയിൽ
മെഴുകുരുകും മണം.

പുറത്ത് മെഴുകുതിരി
വില്ക്കുന്ന കുട്ടി
കോവിലിന്
പുറം തിരിഞ്ഞിരിക്കുന്നു.

മെഴുതിരികളൊന്നിച്ച് വാങ്ങി
ഒരുവൻ മടങ്ങുമ്പോൾ
കടൽ രണ്ടായ് പിരിഞ്ഞത്
കണ്ട് രസിക്കുന്നു
ഏറെ നാളായ്
വിശപ്പിന്റെ ഉളിയേറ്റ്
പിടഞ്ഞ രണ്ട് ചെറുകണ്ണുകൾ.

ചിത്രം 

മേഘക്കൂനകളാൽ
വെളുത്ത ആകാശം;
ഉപ്പുകൂനകളാൽ
വെളുത്ത ഭൂമി.

ഭൂമിയിൽ നിന്ന്
ആകാശത്തേക്കുള്ളൊരിടവഴിയിൽ
പൊടുന്നനെ ഒരു മയിൽ.

കാൻവാസിന്റെ
വെള്ളയിലേക്ക്
നിറങ്ങളിറ്റ് വീഴുന്നു.

നിറങ്ങൾ
ഇറ്റ്‌
വീഴുന്നു.

Monday, November 18, 2013

മയക്കം

വഴിയിൽ
ഒരു കുഞ്ഞുറങ്ങുന്നു.
കൂടെയുറങ്ങുന്നു
ഒരു പട്ടിക്കുട്ടി.

തണുപ്പുണ്ട്;
രണ്ടും
ചുരുണ്ട് കൂടിക്കിടക്കുന്നു.

വിശപ്പുണ്ട്;
ഇരുവയറൊട്ടിക്കിടക്കുന്നു.

അവരൊന്നിച്ച്
കാണുന്ന കിനാവിലേക്ക്
അടുത്ത വീടുകളിൽ
മീൻ പൊരിക്കുന്ന
മണമൊഴുകിയെത്തുന്നു.

ഇരുവരും
വയറു നിറച്ചുണ്ണുന്നു
പുതച്ച് മൂടിക്കിടക്കുന്നു.

അവർ കാണുന്ന  കിനാവിന് പുറത്ത്
കിനാവ് കാണാത്തൊരു ലോകം.

കിനാവ് കാണാത്ത
ലോകത്തിന്റെ നെറുകയിൽ
ഏതോ ഒരു കുഞ്ഞും
ഏതോ ഒരു പട്ടിക്കുട്ടിയും
വെയിലിൽ
പൊരിഞ്ഞ് കിടന്നുറങ്ങുന്നു.

Tuesday, July 16, 2013

കല്ലെഴുത്ത്

കറുപ്പാണ് ഭാഷ 
നൂറ്റാണ്ടുകളുടെ 
പൊടിയും വെയിലും വിയർപ്പും  
നിറച്ച ഊർജമാണുള്ളിൽ.

സ്വന്തമായുണ്ട് 
ആകാരമില്ലായ്മയിലെ 
കാട്ടുചന്തം;
മണ്ണിൽ തൊട്ടുള്ള നില്പിലെ 
ആകാശനിർവൃതി.

തികഞ്ഞൊരു ശില്പമായ് 
പരിണമിക്കുക ഒരു ലക്ഷ്യമേയല്ല;
പ്രളയഭൂമിയിൽ 
ചവിട്ടി നിൽക്കാനുതകുന്ന പടവായോ 
ദുർബലമായൊരു കയ്യിൽ 
ഓങ്ങി നിൽക്കുന്ന ആയുധമായോ 
ജീവിച്ചാൽ മതിയാകും.

വീഴ്ചയിലും
ഉയരുന്ന ദാഹജലത്തിന്റെ കാഴ്ചയും 
ആദ്യത്തെയേറിൽത്തന്നെ 
തുടുമാമ്പഴങ്ങൾ ചിതറിക്കുന്ന 
ഒരു കുഞ്ഞിന്റെ ആഹ്ലാദവും 
സ്വപ്നത്തിൽ.

പാറി വരുന്ന തുമ്പികൾക്ക് 
കാറ്റ് കൊള്ളാൻ 
ഒരിടം.

Saturday, June 15, 2013

ഒരു കടങ്കഥയിൽ

പല തവണ  
കിണറ്റിൽ ചാടിയിട്ടും 
പ്രാണൻ തുളുമ്പാത്തൊരു കിഴവി.

പായൽക്കണ്ണുകളിൽ 
മഴക്കോൾ.

വീഴ്ചയിൽ താൻ കണ്ട 
പവിഴപ്പുറ്റുകളെക്കുറിച്ചും 
നേർക്ക് നേർ വന്ന 
കൂറ്റൻ സ്രാവുകളെക്കുറിച്ചും 
ജലനഗരങ്ങളിലെ എടുപ്പുകളെക്കുറിച്ചും 
വാചാലയാകുമ്പോൾ 
കിഴവിയുടെ കണ്ണുകൾക്ക്‌, അവരുടെ 
വൈരമൂക്കുത്തിയേക്കാൾ തിളക്കം. 

ആഴങ്ങളിൽ 
തനിക്ക് കൂട്ടായ് വന്ന 
കുഞ്ഞുമീൻപറ്റങ്ങൾ 
കാലടികളിലിക്കിളിയായ് 
തുടിച്ചൊരോർമ്മയിൽ,
കിഴവി, പല്ലുകളില്ലാത്ത മോണ 
കാട്ടിച്ചിരിക്കുന്നു. 

എങ്കിലും ഒറ്റയ്ക്കാവുമ്പോൾ, അല്ലെങ്കിൽ 
ഒരു കരിമേഘത്തിനിരുൾ പരക്കുമ്പോൾ 
ഏതോ ഭയത്തിന്റെ മിന്നലിൽ 
അവർ വീട്ടിൽ നിന്നിറങ്ങിയോടുന്നു. 

പോകുന്നിടത്തെല്ലാം നാട്ടിലുള്ള 
കിണറുകളെ, കുളങ്ങളെ, നദികളെ,
സമുദ്രങ്ങളെയൊക്കെയും 
അവർ കാലിൽ 
കെട്ടിവലിച്ചു കൊണ്ടോടുന്നു.

ജലത്തിന്റെ ഹൂങ്കാരം 
നാടാകെ നിറയുന്നു. 

Sunday, January 20, 2013

യുദ്ധചിത്രത്തില്‍

ചത്ത് മലച്ച് 
കിടക്കുന്നവളുടെ മുലയില്‍ 
അമര്‍ന്ന് നില്‍ക്കുന്നു 
ബൂട്സിട്ട ഒരു കാല്‍.

കാലിന്റെയുടമയെ 
കുറിച്ചോര്‍ത്തില്ല. 

ആ കാലില്‍ 
എണ്ണ തേച്ച് കുളിപ്പിച്ച 
രണ്ട്‌ കൈകളെ കുറിച്ചോര്‍ത്തു.
വറ്റിയിട്ടും, ചോരിവാ 
കണ്ടൊരിക്കല്‍ 
കനത്ത് വിങ്ങിയ 
രണ്ട് മുലകളെക്കുറിച്ചും.