Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Sunday, March 6, 2011

ബ്ലാക്ക് & വൈറ്റ്

പഴയ കടലാസുകെട്ടുകള്‍ക്കിടയില്‍ നിന്ന്‍
തുറക്കാത്ത ഒരു കവര്‍ കിട്ടി
തൊട്ടു നോക്കി.
കത്തല്ല, കാര്‍ഡുമല്ല .
ഉള്ളിലറിയാമതിന്റെ  മിനുസം.
പഴയ വിനോദയാത്രാചിത്രങ്ങളെന്നോര്ത്തു
ദൂരെ എവിടെയോ നിന്നൊരു സ്കൂള്‍ പാട്ട് കേട്ടു
പുറത്തേക്കെടുക്കുമ്പോള്‍  കൂടെ മൂളി..

എന്റെ കണ്ണുകളില്‍ 
പല നിറങ്ങളുള്ള ഒരു മോസയിക്കില്‍ 
കിടക്കുന്നൊരു ജഡത്തിന്റെ ചിത്രം.
വെളുത്ത തുണിയില്‍ പൊതിഞ്ഞിരിക്കുന്നു 
അടുത്ത് കത്തുന്നു ഒരു നിലവിളക്ക്.

എന്റെ ശ്വാസത്തില്‍ 
പതിനഞ്ച് കൊല്ലങ്ങള്‍ക്ക് മുന്പ്,
അകത്തും പുറത്തും 
കാര്‍മേഘങ്ങള്‍ നിറഞ്ഞ ഒരു മഴപ്പകലില്‍,
ഒരു വീട്ടിലെരിഞ്ഞ ചന്ദനത്തിരികളുടെ  ഗന്ധം.

എന്റെ ചുണ്ടുകളില്‍ വിറ.

ആ പകലിലാണ് 
മങ്ങുന്ന കണ്ണുകളോടെയും
പതയുന്ന ചുണ്ടുകളോടെയും 
മരണം, എന്റെ മടിയിലേക്ക് വന്ന്‍ വീണത്. 
ആ രാത്രിയിലാണ് 
കഥകള്‍  പറയാനറിയാത്ത  
ഒഴിഞ്ഞൊരു കിടക്കയ്ക്കൊപ്പം
ആദ്യമായ് ഒറ്റയ്ക്കുറങ്ങിയത്  . 

പിന്നീട്  വന്നു 
അപ്പൂപ്പന്‍ താടികള്‍  പാറിപ്പോയ പകലുകള്‍,
പിന്നീട് വന്നു 
കറുകറുത്ത  ഇഴകളുമായി രാത്രികള്‍. 

അന്നൊരുനോക്കു കണ്ടു,
ഇന്നൊരു  ചിത്രം അത് മരണമെന്നുറപ്പിച്ചു .

ഒരു പൊട്ടിത്തെറി, എവിടെയോ.
ഒരു വീടിന്റെ ചുമരുകളില്‍ വിള്ളല്‍.
ഉറങ്ങുന്നൊരു കുഞ്ഞ്‌ കണ്ണ്‍ തുറക്കുന്നു, കരയുന്നു.
എന്റെ കണ്ണുകളടയുന്നു
പോയ കാലത്തിന്റെ ചീളുകള്‍ 
മേലാകെത്തറയ്ക്കുന്നു .
ഉള്ളില്‍ നിന്നും 
ചെന്നിറത്തില്‍  ചോര പൊടിയുന്നു 
എന്നാല്‍, അതിന്റെ ചിത്രം പതിയുന്നു 
കറുപ്പിലും വെളുപ്പിലും. 

Friday, October 22, 2010

കവി അയ്യപ്പന്റെ ഓര്‍മ്മയ്ക്ക്

എന്റെ ഉടലിനെച്ചൊല്ലി ഉന്മാദയാകരുത് 
എന്റെ പേരില്‍ ഒന്നും അടയാളപ്പെടുത്തരുത് 
ഇന്നലെകളെയും 
ഇന്നിനെയും 
മറക്കൂ 
ചുരം കഴിഞ്ഞു 
ഇതാ വാതായനം
വാതായനം വരെ മാത്രമേ 
വാഗ്ദാനമുള്ളു 
ഞാന്‍ തിരിച്ചു പോകുന്നു
ഉയിര്ത്തെഴുന്നേല്‍ക്കാനാവാത്ത
കുരിശിലേക്ക്..
..........................
..............................
(അയ്യപ്പന്റെ വിധിദിനം എന്ന കവിതയില്‍ നിന്ന്)


രണ്ടു നാള്‍ മുന്‍പും വഴിയില്‍ വച്ചെവിടെയോ കണ്ടെന്നു തോന്നിയിരുന്നു..ഇങ്ങനെ തന്നെയാവും വിട പറയുക എന്നിടയ്ക്കിടെ തോന്നിയിരുന്നു..

Tuesday, March 16, 2010

ആരുദ്ര

ഒരു യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ആരുദ്ര എന്ന രണ്ടര വയസ്സുകാരിയുടെ ഓര്‍മ്മയ്ക്ക്..എന്നോ കൈവിട്ട ഭാഷകളിലേക്ക് എന്നെ കൈപിടിച്ച് നടത്തിയവളുടെ ഓര്‍മ്മയ്ക്ക്...

നഗരം നഗരത്തെ
പകര്‍ത്തിയെഴുതുന്നതിനിടെ
വിട്ടു പോയ
അക്ഷരങ്ങളുടെ പരപ്പ്‌
ചുറ്റിലും, യാത്രയില്‍.

എന്നോ കൈവിട്ട ഭാഷകള്‍
തേടി വന്ന ഒരു തോണി
നങ്കൂരമിട്ടിരിക്കുന്നു, 
ഓര്‍മ്മയില്‍ മാത്രം
ജലമൂറുന്ന ഒരു നദിയില്‍.
ഒരു നഷ്ട കവനത്തിന്റെ
വിരല്‍ചിത്രം.

വഴികാട്ടിയായ നക്ഷത്രത്തിന്‌
ആരുദ്ര എന്ന്‌ പേര്‍.
കൈകൊട്ടിച്ചിരിക്കാന്‍
മറന്ന നാള്‍ മുതല്‍
അവള്‍ നമുക്ക്‌ ഗുരു.
ബോധിവൃക്ഷത്തിണ്റ്റെ
ഒടുവിലത്തെ വിത്ത്‌.

നഗരം നഗരത്തെ
പകര്‍ത്തി മടുക്കുന്ന
ഒരു ദിവസം വരും.
പോ പുല്ലേയെന്ന്‌, നമ്മള്‍
പറിച്ചെറിഞ്ഞവയൊക്കെയും
മുളച്ച്‌ പൊന്തുന്ന
ഒരു കാലം വരും.

ഒരു മഷിത്തണ്ടിനും 
മായ്ക്കാനരുതാത്ത ഒരു ഭാഷ
അന്നു നമ്മെയുണര്‍ത്തുന്ന
ആ നിമിഷം വരേയ്ക്കെങ്കിലും 
ആര്‍ക്കുമൊന്നിനുമൊരിക്കലും
ശിഷ്യപ്പെടാതിരിക്കട്ടെ
ആരുദ്ര എന്ന കുഞ്ഞുനക്ഷത്രം.

കൈകൊട്ടിച്ചിരിക്കാന്‍
മറന്ന നാള്‍ മുതല്‍
അവള്‍ നമുക്ക്‌ ഗുരു.