Monday, November 8, 2010

മീരാഭജന്‍

മീര പാടുന്നു.

പാട്ടിന്റെ 
കൊത്തേറ്റ്  പുളയുന്നു.
പാട്ടുപെട്ടികള്‍ 
പുരപ്പുറത്തെറിയുന്നു
പുറത്തേക്കിറങ്ങുന്നു.
ഉള്ളിലെയുന്മാദം
നഗ്നമായലയുന്നു.

വാഴ്വിന്‍ കന്മഷം.
വഴിയിലെല്ലാം 
പാട്ടിന്‍ വിഷം.

ഇലയുരുമ്മലില്‍ 
വലവീശലില്‍ 
അണലിക്കുരുക്കില്‍ 
അണ്ണാന്റെ കുതിപ്പില്‍.
പുഴയൊഴുക്കില്‍
വഴിപോക്കന്റെ ചുണ്ടില്‍.

നീലിച്ച തണ്ടുമായ് 
നിലാവില്‍ 
മുളങ്കൂട്ടങ്ങളുടെ 
മൂളല്‍ കേട്ടുറങ്ങുന്നു.

അരികില്‍ 
വിഷക്കോപ്പ മറിഞ്ഞ്‌
പാട്ട് തുളുമ്പുന്നു.

Tuesday, October 26, 2010

മൊഴി

മലമുകളില്‍ നിന്നും 
കടല്‍ക്കരയില്‍ നിന്നും 
ഞാന്‍ വിളിച്ചു
മറുവിളി കേട്ടതേയില്ല.
സ്വരങ്ങളെ 
കാറ്റെടുത്തതാവാം
വാക്കുകളെ 
തിര മായ്ച്ചതാവാം;
ഇമ്പമുള്ള ഈണങ്ങള്‍ക്കിടെ 
കാമ്പില്ലാതെയണഞ്ഞതാവാം.

ഒരുമിച്ചിരുന്ന ചില്ലയോ 
ഒപ്പം വളര്‍ന്ന കാടോ
കണ്‍വെട്ടത്തിലില്ല. 
കൂട്ടായി കണ്ട കാഴ്ചകള്‍ 
വഴിയിലഴിഞ്ഞു വീണതറിഞ്ഞില്ല.
കാലമെന്നേ
തുഴവിട്ടു പോയി 
ദിക്കുകള്‍ പരശ്ശതങ്ങളായ്,
വിഭ്രമങ്ങളായി.

ഇടമില്ലാതലയുന്നു 
ഒരു മൊഴി. 
അതിനു
മേഘത്തിന്റെ മുഴക്കമില്ല;
തേനും വയമ്പും ചാലിച്ചതുമല്ല.
ഒരുറുമ്പുറുമ്പിനോട് 
പറയുന്നത്ര മൃദുവാണത്,
വിശപ്പിന്റെ വിളി പോലെ 
വിവശവും . 

കാലത്തിന്‍ വിരലാല്‍ മായ്ക്കാവതല്ല 
കുഞ്ഞുറുമ്പിന്‍ രാസരഹസ്യങ്ങള്‍.
ഇനിയേത്  കൈയ്യൂട്ടിയാലും തീരില്ല 
ഈ വിശപ്പിന്റെ, ഒടുങ്ങാത്ത നിലവിളി.

Friday, October 22, 2010

കവി അയ്യപ്പന്റെ ഓര്‍മ്മയ്ക്ക്

എന്റെ ഉടലിനെച്ചൊല്ലി ഉന്മാദയാകരുത് 
എന്റെ പേരില്‍ ഒന്നും അടയാളപ്പെടുത്തരുത് 
ഇന്നലെകളെയും 
ഇന്നിനെയും 
മറക്കൂ 
ചുരം കഴിഞ്ഞു 
ഇതാ വാതായനം
വാതായനം വരെ മാത്രമേ 
വാഗ്ദാനമുള്ളു 
ഞാന്‍ തിരിച്ചു പോകുന്നു
ഉയിര്ത്തെഴുന്നേല്‍ക്കാനാവാത്ത
കുരിശിലേക്ക്..
..........................
..............................
(അയ്യപ്പന്റെ വിധിദിനം എന്ന കവിതയില്‍ നിന്ന്)


രണ്ടു നാള്‍ മുന്‍പും വഴിയില്‍ വച്ചെവിടെയോ കണ്ടെന്നു തോന്നിയിരുന്നു..ഇങ്ങനെ തന്നെയാവും വിട പറയുക എന്നിടയ്ക്കിടെ തോന്നിയിരുന്നു..

Thursday, October 21, 2010

വീട്

നിറയെ ജനാലകളുള്ള
മുറിക്കുള്ളില്‍, ചിതറിയ
ചായപ്പെന്‍സിലുകള്‍ക്കിടയിലിരുന്ന്‍
ഒരു കുട്ടി
മതിലുകളില്ലാത്ത
ഒരു വീട് വരയ്ക്കുന്നു.

വീട്
വീട്ടില്‍ നിന്നിറങ്ങി
തെരുവിലേക്ക് പോകുന്നു.

തെരുവിലൊരു
പാട്ടുകാരിയും കുഞ്ഞും.
അവള്‍
അതിരുകളില്ലാത്ത
ഒരു ലോകത്തെക്കുറിച്ച് പാടുന്നു.
കുഞ്ഞ് ചിരിക്കുന്നു, പാടുന്നവളുടെ
കണ്ണുകള്‍  തിളങ്ങുന്നു.

തെരുവ്
തെരുവില്‍ നിന്നിറങ്ങി
സ്വന്തം വീട്ടിലേക്ക് പോവുന്നു.

കുട്ടി വരച്ച വീട്
മുറ്റത്തെ വേപ്പിനെ ചുറ്റി
വേപ്പിനെ  ചുറ്റുന്ന മുല്ലയെ ചുറ്റി
വള്ളിയിലിരിക്കുന്ന കിളിയെ ചുറ്റി
കിളിക്കണ്ണിലെ ആകാശത്തേക്ക്
പറന്ന്‍ പറന്ന്‍ പോകുന്നു.

Tuesday, October 5, 2010

ഇരകളൊന്നിച്ചാല്‍

മനുഷ്യന്‍ മണ്ണിരയോട്..
എത്ര നാളിങ്ങനെ 
മണ്ണ് തുപ്പി കഴിയും?
അറിയണ്ടേ നിനക്ക് 
ഒഴുക്കിന്റെ വേഗം?

മനുഷ്യന്‍ മീനിനോട്‌..
അറിയുമോ നിനക്കെന്റെ
യന്പേതുറക്കത്തിലും 
കേള്‍ക്കും ഞാന്‍, നിന്റെ 
വിശപ്പിന്റെ നിലവിളി.

മണ്ണിര മീനിനോട്‌..
ഞാന്‍ നിനക്കിരയാവുന്ന 
മാത്രയില്‍, നീ 
മനുഷ്യനിരയെന്ന്
അറിയുമോ സഖേ?

മീനും മണ്ണിരയും മനുഷ്യനോട്‌..
ഇര കാണിച്ച് 
ഇര തേടുന്നത് 
നിര്ത്താറായില്ലേ 
നിനക്കിനിയും?

Friday, September 17, 2010

കശ്മീരിലെ കല്ലുകള്‍

കുളത്തില്‍ കല്ലിട്ടു കളിച്ച രണ്ട്‌ കുട്ടികള്‍ 
ഇന്ന് മുതിര്‍ന്നിരിക്കുന്നു.
നര കയറിയിട്ടും
അവര്‍ കളി തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
കുളത്തിനു മടുത്ത് കാണണം.
അതിലെ ജീവികള്‍ക്ക്
കല്ലേറ് കൊണ്ട് കൊണ്ട് മുറിവേറ്റിരിക്കണം.
പൊറുതികെട്ടവര്‍  തിരികെയെറിയുന്നത്
കുളത്തിന്റെ വയറ്റിലെ കല്ലുകള്‍ തന്നെ.
രക്തത്തിന്റെ സുഗന്ധവും
മാംസത്തിന്റെ മാര്‍ദ്ദവവുമുള്ള കല്ലുകള്‍.
കുഞ്ഞുങ്ങളുടെ കണ്ണുകള്‍ പോലെ
തിളക്കമുള്ള കല്ലുകള്‍.

പടവാളിനേക്കാള്‍,
തൂലികയെക്കാള്‍  മൂര്‍ച്ച
കല്ലുകള്‍ക്കെന്നവര്‍,
കണ്ണില്‍ കരിങ്കല്ലിന്റെ
തണുപ്പ്‌ കൊത്തുന്നവര്‍.

അവരുടെ
കൈകള്‍ ബന്ധിച്ചിരിക്കുന്നു;
വായ്‌ മൂടിക്കെട്ടിയിരിക്കുന്നു. 
അവര്‍ക്ക് കല്ല്‌ ഒരു പ്രതീകമാണ്,
ഒരു ഭാഷയും.
അവര്‍ കല്ലുകള്‍ കൊണ്ട് സംസാരിക്കുന്നു.
അതിന്‍റെ കൂര്‍ത്ത അറ്റങ്ങള്‍ കൊണ്ട്
അവര്‍ കോറിയിടുന്നു, മഞ്ഞണിഞ്ഞ 
ജലാശയങ്ങളിലെ കനലുകളുടെ  ചരിത്രം. 
അവര്‍, മറ്റാരെക്കാളും 
ഭൂമിയില്‍ കാലുറച്ച് നില്‍ക്കുന്നു.
മഞ്ഞിലണിയേണ്ട പാദുകങ്ങള്‍ പോലും
അവരുടെ കയ്യില്‍ 
മുഴുത്ത കല്ലുകളായ് തീരുന്നു. 

മറ്റാരായാലും മലയാളികളല്ല അവര്‍;
നാളും നേരവും കുറിച്ച് കല്ലെറിയുകയല്ല
അവരുടെ ഒരു രീതി.

Tuesday, September 7, 2010

വരികള്‍ക്കിടയില്‍

വരികള്‍ക്കിടയിലെ
വാഴ്വാകാന്‍ കൊതിച്ചു,
കഴിഞ്ഞില്ല.
പുറത്തേക്ക് കുതിച്ചു.
ചുവന്ന അക്ഷരങ്ങളായി
ചിതറിത്തെറിച്ചത്
ആരോ മൊബൈലില്‍ ഒപ്പി.
ഒരേ നിമിഷം
പല കൈകളില്‍
അര്‍ത്ഥമൊഴിഞ്ഞ വാക്കായെത്തി.
ചിലര്‍ വലിച്ചെറിഞ്ഞു. ഉടഞ്ഞു
വഴിയില്‍ കിടന്നു.പല ഉപ്പൂറ്റികളുടേയും
ഉടമസ്ഥരോടൊപ്പം പോയി.
മറ്റ് ചിലര്‍
മറന്നേ പോയി. കാലങ്ങളായ്
വായുവും വെളിച്ചവും തട്ടാതെ
പെട്ടിയിലിരുന്ന മഞ്ചാടി പോലെ
കറുത്ത്‌ ചുങ്ങി പൊടിഞ്ഞു തീര്‍ന്നു.
ചിലര്‍ കിട്ടിയപാടെ കനലടുപ്പില്‍
കൊണ്ട് വച്ചു. എരിഞ്ഞെരിഞ്ഞു
ചാരമായിട്ടും
അടുത്തുള്ള കനലുകളില്‍
ഊതിയൂതിക്കിടന്നു.
ചിലര്‍ ചിരിച്ച് കൊണ്ട്
കെട്ടുകളഴിച്ച് വിട്ടു.
കൈവിലങ്ങില്ലാത്ത പട്ടം പോലെ
പല തരമായ മേല്ക്കൂരകള്‍ക്കും
പല നിറമുള്ള തെരുവുകള്‍ക്കും
മീതെ തടയില്ലാതെ പറന്നു.
പറന്നു കൊണ്ടേയിരുന്നു. ഇടയ്ക്കെങ്കിലും,
ഒരു മഞ്ഞപ്പൂമ്പാറ്റയായ്‌
ഭൂമിയിലേക്കിറങ്ങി വന്നു.
സഞ്ചരിക്കുന്ന പാതയുടെ
അതേ വേഗമായ്, അല്‍പനേരം
ചിറകടിച്ചത് മടങ്ങുമ്പോള്‍,
വെണ്‍ നിറമുള്ള  മേഘങ്ങളില്‍
നിങ്ങളുടെ കണ്ണുകള്‍ ചെന്നുമുട്ടി.
വിയര്‍പ്പ് മണമുള്ള
ഉടുപ്പിലെ ചുളിവുകളില്‍, പൂമ്പൊടി
പറ്റിക്കിടന്നു, വരികള്‍ക്കിടയിലെ
വാഴ്വ് പോലെ.