Tuesday, March 16, 2010

ആരുദ്ര

ഒരു യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ആരുദ്ര എന്ന രണ്ടര വയസ്സുകാരിയുടെ ഓര്‍മ്മയ്ക്ക്..എന്നോ കൈവിട്ട ഭാഷകളിലേക്ക് എന്നെ കൈപിടിച്ച് നടത്തിയവളുടെ ഓര്‍മ്മയ്ക്ക്...

നഗരം നഗരത്തെ
പകര്‍ത്തിയെഴുതുന്നതിനിടെ
വിട്ടു പോയ
അക്ഷരങ്ങളുടെ പരപ്പ്‌
ചുറ്റിലും, യാത്രയില്‍.

എന്നോ കൈവിട്ട ഭാഷകള്‍
തേടി വന്ന ഒരു തോണി
നങ്കൂരമിട്ടിരിക്കുന്നു, 
ഓര്‍മ്മയില്‍ മാത്രം
ജലമൂറുന്ന ഒരു നദിയില്‍.
ഒരു നഷ്ട കവനത്തിന്റെ
വിരല്‍ചിത്രം.

വഴികാട്ടിയായ നക്ഷത്രത്തിന്‌
ആരുദ്ര എന്ന്‌ പേര്‍.
കൈകൊട്ടിച്ചിരിക്കാന്‍
മറന്ന നാള്‍ മുതല്‍
അവള്‍ നമുക്ക്‌ ഗുരു.
ബോധിവൃക്ഷത്തിണ്റ്റെ
ഒടുവിലത്തെ വിത്ത്‌.

നഗരം നഗരത്തെ
പകര്‍ത്തി മടുക്കുന്ന
ഒരു ദിവസം വരും.
പോ പുല്ലേയെന്ന്‌, നമ്മള്‍
പറിച്ചെറിഞ്ഞവയൊക്കെയും
മുളച്ച്‌ പൊന്തുന്ന
ഒരു കാലം വരും.

ഒരു മഷിത്തണ്ടിനും 
മായ്ക്കാനരുതാത്ത ഒരു ഭാഷ
അന്നു നമ്മെയുണര്‍ത്തുന്ന
ആ നിമിഷം വരേയ്ക്കെങ്കിലും 
ആര്‍ക്കുമൊന്നിനുമൊരിക്കലും
ശിഷ്യപ്പെടാതിരിക്കട്ടെ
ആരുദ്ര എന്ന കുഞ്ഞുനക്ഷത്രം.

കൈകൊട്ടിച്ചിരിക്കാന്‍
മറന്ന നാള്‍ മുതല്‍
അവള്‍ നമുക്ക്‌ ഗുരു.

Thursday, March 11, 2010

മിന്നാമിന്നികള്‍

ഇരുട്ട്‌ പുതച്ച്‌
മേലോട്ട്‌ നോക്കി
കിടക്കുമ്പോള്‍, കണ്ടു, 
മിന്നാമിന്നികള്‍ നെയ്ത
നക്ഷത്രമേലാപ്പ്‌.
ചുറ്റിലുമുറങ്ങുന്നവര്‍
വായിക്കാതെ പോയ 
ആകാശപ്പതിപ്പ്‌.

നിറഞ്ഞ മുലകളില്‍
നിന്നെന്ന പോലെ,
തുളുമ്പിത്തെറിക്കുന്നു
ആഹ്ളാദത്തിന്റെ
വെണ്‍തരികള്‍
ഉടലാകെ, മനമാകെ.

Thursday, March 4, 2010

ഈ വേനലിന്നുച്ചയില്‍

പൂവുകളിലകള്‍, ചില്ലകള്‍
ഒക്കെയും നിന്നു കത്തുന്ന
ഈ വേനലിന്നുച്ചയില്‍
പച്ചത്തീയാളുന്ന കണ്ണേറില്‍
നിന്നൊളിച്ചു ഞാനൊരു
മഞ്ഞുകാലം തേടിപ്പോകുന്നു.

കീറിയ കമ്പിളിയില്‍
പുതഞ്ഞിരുന്നൊരു
നഗരമെന്നെയും
കണ്ണില്‍ തറയ്ക്കുന്നു,
നാക്കില്‍ കൊരുക്കുന്നു,
വേരോടെ വിഴുങ്ങുന്നു;
വായടയ്ക്കാനും തുറക്കാനുമാകാതൊരു
മഹാനഗരം നിന്ന്‌ കത്തുന്നു.

മങ്ങിത്തുടങ്ങുന്ന കാഴ്ചയില്‍
പതിയുന്നുണ്ടൊരു പൂക്കാരി.
അവളോ,
പണി തീരാത്തൊരമ്പലനടയില്‍
പൊടിയും പുകയും
ചൂടിയ, പൂവുകള്‍
കോര്‍ത്ത്‌ വില്‍ക്കുന്നു;
തലയെണ്ണമറിയാത്ത
തിരക്കിലിരുന്നൊറ്റയ്ക്ക്‌ 
ചെറുപൂവുകള്‍
കോര്‍ത്ത്‌ വില്‍ക്കുന്നു.

ചെന്തീയാളുന്ന,അവളുടെ
കണ്ണേറില്‍ നിന്നൊളിച്ചു,
വീണ്ടും, ഞാനൊരു
മഞ്ഞുകാലം തേടിപ്പോകുന്നു.

Wednesday, February 17, 2010

ഈഗോ

എവിടെ നിന്ന്‌
വന്നുവെന്നറിയില്ല.

വിളിച്ച്‌ കേറ്റിയതല്ല.

തഞ്ചത്തില്‍ പറഞ്ഞിട്ടും
തെറി പറഞ്ഞിട്ടും
പട്ടിയെ അഴിച്ചിട്ടും
കേണു പറഞ്ഞിട്ടും
പോകുന്നുമില്ല.

പലവട്ടം ലോകം
ചുറ്റിവന്ന പോലെ
ഇനിയെങ്ങും
പോകാനില്ലാത്ത പോലെ 
അതിങ്ങനെ
ചുരുണ്ടു കിടക്കുന്നു.
തല ചായ്ക്കാനൊരിടം കിട്ടിയ
നന്ദിയോടെ മയങ്ങുന്നു.
ഇടയ്ക്കിടയ്ക്കെണീക്കുന്നു
ചായ കുടിച്ച്‌
പത്രം വായിച്ച്‌
ചാരുകസേരയില്‍ നീണ്ട്‌ നിവരുന്നു.
പകപ്പോടെ
കലിപ്പോടെ
ചുറ്റും നോക്കുന്നു.

വല്ലപ്പോഴുമെങ്കിലുമതിനെ
ഒരു പന്തെന്ന പോലെ
തട്ടിക്കളിക്കാനാവുന്നുണ്ട്.

പക്ഷെ, പലപ്പോഴും
തട്ടുന്നിടത്തേക്കെല്ലാം
ഉരുണ്ടുരുണ്ട്‌ പോകുന്നത്‌
ഉടുതുണിയിലെ കറയാവുന്നത്‌
ഞാന്‍ തന്നെയല്ലെങ്കില്‍
പിന്നെയാരാണ്‌?

ഈ പന്ത്‌ കളിയില്‍
ജയം; പരാജയം,
തുടക്കം; ഒടുക്കം
എന്നീ മാമൂലുകള്‍
ഉണ്ടെങ്കിലും ഇല്ലെങ്കിലും
ആ അവസാന ഗോള്‍
ആരുടേതാവും?

എണ്റ്റേതല്ലാതെ
മറ്റാരുടേതാവും?

Sunday, February 7, 2010

കാഴ്ച

മട്ടുപ്പാവിലെ ചെടി,
അയലത്തെ തൊടിയിലെ
മരങ്ങളുമായത്‌
കുശലം പറയുമ്പോള്‍
പാടേ തകരുന്നുണ്ട്‌
ഇടയിലുള്ള മതിലുകള്‍.
ഞൊടിയിടയില്‍ തളിര്‍ക്കുന്നുണ്ട്‌ 
പക്ഷിക്കണ്ണില്‍
ഭൂമിയും ആകാശവും
വെളിപ്പെട്ടവരുടെ കാട്‌.

കുഴലിലൂടെയെങ്കിലും,
ഒഴുകി വരുന്നുണ്ട്‌
ഒരു നദി.

നദിയുടെ ഓര്‍മ്മയില്‍
പച്ച പിടിച്ച്‌ നില്‍പ്പുണ്ട്‌
ഒരു കാട്‌;
കാടിണ്റ്റെ ഓര്‍മ്മയില്‍
ഒഴുകിയകലുന്നുണ്ട്‌
ഒരു നദി.

നനവിലിരുണ്ട മണ്ണിലേക്ക്‌
ഒരു ഇല പൊഴിക്കുന്നുണ്ട്‌
മട്ടുപ്പാവിലെ ചെടി,
ഇലക്കിടക്കയിലേക്കിതാ 
എന്‍റെ ശിഷ്ടവും എന്ന്‌.

നഗരമധ്യത്തില്‍
പുലരുന്ന കാടിനെ
ഒഴുകുന്ന നദിയെ
ഇല പൊഴിക്കുന്ന ചെടിയെ
നെഞ്ചിലേറ്റുന്നുണ്ട്‌
കവിതയെഴുതുന്നൊരാള്‍.

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)

Sunday, January 31, 2010

കുറേ കുട്ടികള്‍

ഒന്നിലേക്കും തുറക്കാത്ത
ജനാലപ്പടിമേലിരുന്ന്‌
നാം ഉറക്കെച്ചിരിക്കുകയും
ആകാശത്തെക്കുറിച്ച്‌
സംസാരിക്കുകയും ചെയ്തു
ഇന്നലെ വരെ. 

ഇന്നിനി നാം
പറക്കാനൊരുങ്ങി,
പാതിയില്‍
മുറ്റത്തെ മുള്ളുവേലിയില്‍
കുരുങ്ങിയ,പാവം
കുരുവിക്കുഞ്ഞിനെക്കുറിച്ചാവും
സംസാരിക്കുക.

നാളെ, ഒരുപക്ഷെ
നമ്മുടെയീ മതിലുകള്‍ക്ക്‌
ഈടു കൂട്ടുന്നതെങ്ങിനെയെന്ന്‌
സൂത്രപ്പണികള്‍
തിരയുകയുമാവാം.

അടഞ്ഞ വാതിലുകള്‍ക്ക്‌
ഇരുപുറവും നിന്ന്‌
പുറത്തേക്കുള്ള വഴി
തേടിത്തേടി തളര്‍ന്നൊരിട 
തിരിഞ്ഞു നോക്കുമ്പോള്‍
കുറേ കുട്ടികള്‍,
ആ പഴയ ജനാലപ്പടിമേലിരുന്ന്‌
ഉറക്കെ ചിരിക്കുകയും
ആകാശത്തെക്കുറിച്ച്‌
സംസാരിക്കുകയും ചെയ്യുന്നു.

Monday, January 25, 2010

ഉപ്പൂറ്റുന്നവര്‍

ഉപ്പൂറ്റാനൊരു
കടല്‍ തിരയണോ
ഉള്ളിലൊരു
കടലേറ്റി നടക്കുന്നവള്‍ക്ക്‌?

ഉള്ളിലൊരു
കടലേറ്റി നടക്കുന്നവള്‍ക്ക്‌
കൂട്ട്‌
ഒരു വസന്തമെപ്പോഴും
അധികമുള്ളവര്‍.
മഴ കനക്കുമ്പോഴൂറുന്ന
നിശബ്ദതയും, ഒരു പൂ 
വിരിയുമ്പോഴുതിരുന്ന
സംഗീതവും കേള്‍ക്കുന്നവര്‍.
തീ പിടിച്ച സ്വപ്നങ്ങളോടൊപ്പം
ഉദിച്ചസ്തമിക്കുന്നവര്‍.
ഭ്രാന്തിനും മരണത്തിനു
മൊത്തോടിത്തൊട്ടു കളിക്കുന്നവര്‍.
വഴിയറിയാതെ
യാത്ര ചെയ്യുന്നവര്‍.

കടല്‍ കാറ്റോളം
ഉന്‍മാദം ഉള്ളിലുള്ളവള്‍ക്ക്‌ 
കൂട്ട്‌
കടല്‍ കാറ്റോളം
ഉന്‍മാദം ഉള്ളിലുള്ളവര്‍.

ഉപ്പൂറ്റാനൊരു
കടല്‍ തിരയണോ
ഉള്ളിലൊരു
കടലേറ്റി നടക്കുന്നവര്‍ക്ക്‌?