Wednesday, July 11, 2012

വാതിലില്‍ കോറിവരയ്ക്കുന്നു

വാതിലിനപ്പുറം 
ഒരായിരം കിളികളെ 
കോറി വരയ്ക്കുന്നൊരാകാശം;
വര മായ്ക്കുന്ന മേഘങ്ങള്‍.

കളഞ്ഞ് പോയ 
ഒരു താക്കോല്‍,
വാതില്‍ പഴുതില്‍ 
തുരുമ്പെടുക്കുന്നു.

ആകെ 
അടഞ്ഞ ഒരു വാതില്‍.

വാതിലിനപ്പുറം 
ഒരാള്‍, മുട്ടി വിളിക്കാതെ 
കടന്ന്‍ പോകുന്നു.

ഒരാള്‍ 
ഒന്ന്‍ മുട്ടാതെ 
വാതിലും 
കടന്ന്‍ പോകുന്നു.

ആകാശം പിളര്ക്കുന്നൊരു
മുറിവിന്റെ വെട്ടം;
പെയ്തൊഴിഞ്ഞ മഴയെ 
തുമ്പിലേക്കാവാഹിച്ച്
പച്ചിലക്കൂട്ടം.

വാതില്‍ പഴുതിലൂടൊരായിരം
കിളികളകത്തേക്ക്  പറക്കുന്നു.

മരത്തണുപ്പുള്ള 
ഒരു ഹൃദയത്തില്‍ 
നിറയുന്നു,
മരമായിരുന്ന കാലത്തെ 
ചിറകടിയൊച്ചകള്‍.