Monday, February 11, 2019

അതിജീവനം

വഴിയിൽ 
ചന്ദ്രനിലേക്കുള്ള 
ചൂണ്ടു പലക കണ്ടു.

തിരിഞ്ഞ് 
നടന്നു.
  
വീണ്ടും ഒരു 
ചൂണ്ടു പലക;
ചന്ദ്രനിലേക്ക് തന്നെ.

വഴി മാറി നടന്നു 
കണ്ട വഴികളെല്ലാമലഞ്ഞു,
തുറസ്സായ 
ഒരു പുല്മേട്ടിലെത്തി.

എവിടെയും 
ചന്ദ്രനിലേക്കുള്ള 
ചൂണ്ടുപലകകൾ.

നിലാവുദിച്ചത് ഉള്ളിൽ 
തന്നെയെന്ന് കണ്ടു.
  
ഒരു കല്ലിൽ 
ചാഞ്ഞിരുന്ന് 
ഭൂമിയിലേക്ക് നോക്കി.

ഇരുളിൽ 
വെളിച്ചത്തിന്റെ മുറിവുകൾ കണ്ടു.  

കവിതയുടെ ഒറ്റയാൽമരം 
വേരുകളാഴ്ത്തി 
ഭൂമി മുഴുവൻ പടരുന്നത് കണ്ടു. 

ഒരൊറ്റ വള്ളിയിൽത്തൂങ്ങി 
ആടിത്തുടങ്ങി

കാറ്റിൽ ചിതറുന്ന 
കുഞ്ഞു വരകൾ.

ഉള്ളിൽ 
അതിജീവനത്തിന്റെ 
ഉന്മാദം. 

(2014)