Friday, April 23, 2010

ഇടവഴിച്ചിന്ത്‌

പേരറിയാച്ചെടികളുടെ
കളിത്തട്ട്‌,
ഊരറിയാമൊഴികളുടെ
കിളിത്തട്ട്‌.

കടന്നുപോയ നിഴലെല്ലാം
ഉള്ളിലേക്കാഴ്ത്തി,
ഒരഴല്‍വിഴുങ്ങിപ്പക്ഷി
പാര്‍ക്കുന്നൊരാഴക്കിണര്‍.

പകല്‍ വെട്ടം
പുതപ്പിച്ച വാഴ്വിന്റെ
പൂതലിച്ച ഒരു ശകലം.

ഒരു മിന്നലില്‍ തെളിയുന്ന
പന്നവള്ളിപ്പടര്‍പ്പ്‌.

അക്കരെപ്പൊത്തിലെ പാമ്പ്‌
ഇക്കരെപ്പൊത്തിലേക്ക്‌
ഇഴയുന്ന നേരം,
നിലയ്ക്കുന്ന കാലം
കാക്കുന്ന മണ്‍കുടം.

പെരുവഴിയില്‍‍
ചെന്നുരുമ്മുവോളം നീണ്ട
ഒരു ചെമ്മണ്‍കവിത.

Sunday, April 18, 2010

വിവര്‍ത്തനത്തില്‍ നഷ്ടമായത്

പുരപ്പുറത്ത്
വെള്ളമൊഴിച്ചാറ്റാന്‍
ശ്രമിക്കുന്നച്ഛന്‍,
കൂരയ്ക്കുള്ളിലെ  പുഴുക്കം .

എത്ര സമുദ്രങ്ങള്‍
നദികള്‍, അരുവികള്‍
തോടുകള്‍, കുളങ്ങള്‍
കിണറുകളുറവകള്‍
കുഴല്‍ പരുവത്തില്‍ ഒഴുകണം,
ഈ  ഭൂമിയുടെ
ചൂടോന്നാറ്റാന്‍?

വെളളത്തില്‍
വരച്ച വരകളെല്ലാം
ചേര്‍ന്ന്‍,
രൂപപ്പെട്ട ചിത്രത്തില്‍
തെളിഞ്ഞ് ഒഴുകുന്നു
കടങ്കഥയ്ക്കുത്തരം.

വിവര്‍ത്തനത്തില്‍
നഷ്ടമായ കവിത
പോലെ, ജലം;
ജലത്തിന്‍റെ ആത്മാവ്.

Saturday, April 10, 2010

മോഹരസം

.........................
........................
ഇല്ലാത്ത കുന്നിന്‍ മുകളില്‍
തളിര്‍ക്കാത്ത കാട്ടില്‍
വളരാത്ത മരത്തിന്‍റെ
പടരാത്ത കൊമ്പില്‍
തൂങ്ങുന്ന ഭൂമിയെ
കയ്യിലെടുത്തൊന്നമ്മാനമാടാന്‍
മാമ്പഴം പോലീമ്പിക്കുടിക്കാന്‍
പന്ത്‌ പോലെ തട്ടിക്കളിക്കാന്‍
ചേരയെപ്പോലെ തട്ടിക്കളയാന്‍ 
മണി പോലെ കണ്ണിലൊളിപ്പിച്ചു
വയ്ക്കാന്‍,കുന്നിന്‍മുകളില്‍ നിന്ന്‌
താഴേക്കുരുട്ടാന്‍, താഴെ നിന്ന്‌
വീണ്ടും മേലേക്കുരുട്ടാന്‍...
.................................
.................................
പോയ കാലത്തിലെ
പുല്ലും കളകളും
അയവിറക്കുന്നു,
ഒരിരുകാലിമോഹം.
രസങ്ങളെല്ലാമൊന്നാകെ
രസദമാകുന്നു നാടകം.