Sunday, February 26, 2012

ഉരിയാടല്‍

നിന്നോട് സംസാരിക്കുമ്പോള്‍
നീയൊഴിച്ച്
എല്ലാവരുമത് കേള്‍ക്കുന്നു.

മറുപടി പറയുന്നു
തെരുവുകള്‍ തോറും
അലഞ്ഞ്  തളര്‍ന്നൊരു കാറ്റ്;
പുറപ്പെട്ടിടത്തേക്കെന്നും
തിരികെയെത്തുന്ന പക്ഷികള്‍;
ഇരുന്നേടത്ത് നിന്നും
വേര് നീട്ടുന്ന മരങ്ങള്‍,
അവ പൊഴിക്കുന്ന ഇലകള്‍;
പേരറിയാത്ത പൂവുകളുടെ
നൂറായിരം ഗന്ധങ്ങള്‍.

നിന്നോട് പറയുന്ന വാക്കുകള്‍
ഈയാമ്പാറ്റകളായി
ചുമരില്‍
തട്ടി,
വീണ്ടും തട്ടി,
താഴേക്ക് താഴേക്ക്
വീഴുന്നു.

ബാക്കിയായ
ഇത്തിരി വെട്ടത്തിലവ
ഉടല്‍ മുറിഞ്ഞ് കിടക്കുന്നു.

Wednesday, February 22, 2012

വി.ടി.ഗോപാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ്

മുംബൈ സാഹിത്യ വേദിയുടെ വി.ടി.ഗോപാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷം പങ്കു വയ്ക്കുന്നു. വിളിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്ത വി.ടി സ്മാരക ട്രസ്റ്റ്‌ അംഗങ്ങള്‍, സാഹിത്യവേദിയിലെ സുഹൃത്തുക്കള്‍, FB കവിത കൂട്ടായ്മകളിലെ സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് നന്ദി. ശ്രീ വി. ടി. ദാമോദരന്‍, സന്തോഷ്‌ പല്ലശ്ശന എന്നിവര്‍ക്ക് പ്രത്യേകിച്ചും. ബ്ലോഗിലെ എഴുത്താണ് ഈ കൂട്ടായ്മകളിലേക്ക് എത്തിച്ചത്. അഭിപ്രായങ്ങളിലൂടെയും വിമര്ശനങ്ങളിലൂടെയും എഴുത്തിനു ഊര്‍ജം പകരുന്ന ബ്ലോഗിലെ കൂട്ടുകാരെയും പ്രത്യേകിച്ച് ഓര്‍ക്കുന്നു. നന്ദി. 

http://sahithyavedimumbai.blogspot.in/2012/02/blog-post_22.html

Sunday, February 19, 2012

കറുത്ത വരികളില്‍

സ്വപ്നസഞ്ചാരത്തിന്റെ 
തെരുവുകളില്‍ ലഹള.
ഇരുള്‍ മറവില്‍ തീപ്പിടിക്കുന്ന  
വിശ്വാസത്തിന്‍ ചെറുകൂരകള്‍.
സ്ഫോടനാത്മകമായൊരു നിമിഷത്തില്‍ 
നിലച്ച് പോയ 
ഒരു നീല ഹൃദയം.

സന്ധിയില്ലാത്ത രക്തം 
പടിക്കല്‍ 
തളം കെട്ടിക്കിടക്കുന്നു.

പുറത്തേക്കിറങ്ങിയതാണ്.
മിനുത്ത കുപ്പായങ്ങളുലയാതെ
കറകളാലഭിശപ്തമാകാതെ 
മുറിയിലേക്ക് തന്നെ മടങ്ങി.

രാവേറെയായി;
മുറിയില്‍ 
കുടിച്ചുന്മത്തയായൊരു
കൊതുക് 
കറുത്ത വരികളില്‍ 
പറ്റിപ്പിടിച്ചിരിക്കുന്നു. 

ഉള്ളുലയ്ക്കുന്ന 
മൂളല്‍.

കത്തുന്ന 
കരി ഉടല്‍.

വിയര്‍ക്കുന്ന 
രക്തം.

കവിത.

Sunday, February 5, 2012

കണ്‍പച്ചയെക്കുറിച്ചുള്ള കവിതകള്‍ - 2

തിരച്ചില്‍  
മറ്റാരും ചെന്നെത്തിയിട്ടില്ലാത്ത 
ഒരു ഭൂഖണ്ഡം 
തേടി പോയതാണൊരിക്കല്‍. 

ഇന്ന്‍ ആരും 
തിരഞ്ഞ്  വരാനില്ലാത്ത 
ഒരു ചെറുതുരുത്തായി 
പച്ച മൂടിക്കിടക്കുന്നു.


ഉയിര്ത്തെഴുന്നേല്പ് 
കോഴി കൂകും മുന്‍പേ 
മൂന്നല്ല 
മുക്കോടിത്തവണ
കുടിയിറക്കപ്പെട്ടവള്‍ .

അവള്‍ക്കുള്ളില്‍ 
ഓരോ പ്രഭാതത്തിലും 
തളിര്‍ത്ത് വരുന്നു 
പ്രതിരോധത്തിന്റെ  
ഒരു പച്ച ഇല. 


പച്ച 
ഉദയാസ്തമയങ്ങളില്‍ 
ഭൂമിയിലും ആകാശത്തിലും  
രക്തം.

പകലിരവുകളില്ലാതെ 
തെരുവുകളില്‍ 
രക്തം.

മൌനമായിരിക്കുന്ന
എന്റെയും നിന്റെയും 
കൈകളില്‍ 
രക്തം. 

നിന്റെ കണ്ണുകളില്‍ മാത്രം 
അനാദിയായ  
പച്ച.