Monday, April 30, 2012

ആത്മഹത്യാമുനമ്പിലെ വൃക്ഷങ്ങള്‍

ഒരു ഞൊടി
ഒരു കുതിപ്പ്.

താഴേക്ക് 
പറക്കുന്നു.

കുത്തിളകിയ  
ചോദ്യചിഹ്നങ്ങള്‍;
വേരുകള്‍.

ചുവട്ടിലെ 
മണ്ണ്‍ മറിയുന്നു 
പുല്ല് മറിയുന്നു 
കല്ല്‌ മറിയുന്നു 

കാഴ്ച മറയുന്നു.

പോകുന്ന വഴിയെ 
കയ്യെത്തുന്നിടം 
കാലെത്തുന്നിടം 
കാറ്റിന്റെ വള്ളികള്‍.

കാറ്റിനോടൊപ്പം 
പോകുന്നു.

താഴ്വാരം 
കടപുഴകിയ 
കടമ്പുകളുടെ
സാമ്രാജ്യം.

തകര്‍ന്ന ചില്ലകളില്‍ 
കുടുങ്ങിക്കിടക്കുന്നു 
ഇനിയുമസ്തമിക്കാത്ത
സൂര്യന്‍.

ഇരുളില്‍ പൊഴിയുന്ന 
ഇലകളില്‍ 
ഇനിയും ദ്രവിക്കാത്ത
ഹരിതകം.

Tuesday, April 17, 2012

ചുകന്ന മൂക്കുത്തി

തല പിളര്‍ത്തി 
ഉടല്‍ പകുത്ത് 
കരവേഗലാളനം.

ഉരുകിയൊലിക്കുന്നു
വറ്റിയ നദികളുള്ള 
തലച്ചോര്‍; ഉള്ളില്‍ 
അടിയുറവ വറ്റാത്ത 
നിലാവിന്‍ നദി. 

തെരുതെരെ തെറിക്കുന്ന 
മാംസത്തിന്നടരുകള്‍,
ചെന്തളിരിലകള്‍.

മരപ്പലക
കറുത്ത കലയുടെ 
ക്യാന്‍വാസ്.

ഉത്തരത്തില്‍ തൂങ്ങി 
ചരിത്രത്തിന്റെ 
വിഭജിക്കപ്പെട്ട കാലുകള്‍,
അവ കണ്ട കാലങ്ങള്‍;
താണ്ടിയ ദൂരങ്ങള്‍, 
മേഞ്ഞ മൈതാനങ്ങള്‍.

തെറിച്ച തലയില്‍ 
തുറുകണ്ണുകളില്‍ 
അപ്പോള്‍ പൊടിഞ്ഞ മഴയില്‍ 
കൂമ്പിയ തൊട്ടാവാടികള്‍, 
മുക്കുറ്റികള്‍
തുമ്പകള്‍.

തുമ്പനാക്കിന്‍
തുമ്പില്‍ 
ഒരു ചുകന്ന 
മൂക്കുത്തി.