Sunday, January 12, 2014

കാടിറക്കം

കാടിറങ്ങി വരുമ്പോൾ 
പൂമ്പാറ്റകളുടെ 
ഒരു പറ്റം 
മേലേക്ക് പാറിപ്പോകുന്നത് കണ്ടു.

കാട് 
അവയ്ക്ക് മേൽ 
പച്ചനിറമിറ്റുന്നത് കണ്ടു.

തിരികെ വന്നപ്പോൾ നാട് 
അരികുകൾ ദ്രവിച്ച് 
ഒളി മങ്ങിയ 
ഒരു ബ്ലാക്ക് ആൻഡ്‌ വൈറ്റ് ചിത്രം.

Sunday, January 5, 2014

തൂത്തുക്കുടിക്കവിതകൾ

അമാവാസി

ഇരുളിൻ തൊങ്ങലുകളെങ്ങും.

ഉപ്പുകൂനകളിൽ നിന്നും
നിലാവിറങ്ങി വന്നു.
കടലിൽ
തിരയിളക്കം.

രണ്ട് പേർ
നിലാവിൽ
കൈകോർത്ത് നടക്കുന്നു.


മാതാകോവിൽ 

ഞായറാഴ്ച.
ഊരിലെ കൂട്ടം മുഴുവൻ
കോവിലിനുള്ളിൽ.

തറഞ്ഞു കിടക്കുന്നവനെ
കൂട്ടക്കാർ
നോക്കിയിരിക്കുന്നു,
അവർ മുട്ട് കുത്തി നിൽക്കുന്നു
വചനങ്ങൾ കേൾക്കുന്നു
ഒച്ചപ്പെരുക്കിയിൽ
പാട്ടൊഴുകുന്നു
അൾത്താരയിൽ
മെഴുകുരുകും മണം.

പുറത്ത് മെഴുകുതിരി
വില്ക്കുന്ന കുട്ടി
കോവിലിന്
പുറം തിരിഞ്ഞിരിക്കുന്നു.

മെഴുതിരികളൊന്നിച്ച് വാങ്ങി
ഒരുവൻ മടങ്ങുമ്പോൾ
കടൽ രണ്ടായ് പിരിഞ്ഞത്
കണ്ട് രസിക്കുന്നു
ഏറെ നാളായ്
വിശപ്പിന്റെ ഉളിയേറ്റ്
പിടഞ്ഞ രണ്ട് ചെറുകണ്ണുകൾ.

ചിത്രം 

മേഘക്കൂനകളാൽ
വെളുത്ത ആകാശം;
ഉപ്പുകൂനകളാൽ
വെളുത്ത ഭൂമി.

ഭൂമിയിൽ നിന്ന്
ആകാശത്തേക്കുള്ളൊരിടവഴിയിൽ
പൊടുന്നനെ ഒരു മയിൽ.

കാൻവാസിന്റെ
വെള്ളയിലേക്ക്
നിറങ്ങളിറ്റ് വീഴുന്നു.

നിറങ്ങൾ
ഇറ്റ്‌
വീഴുന്നു.