Friday, August 31, 2012

മൂന്ന് വയസ്സുകാരിയുടെ കവിത (Irish കവിത)


അയറിഷ് (Irish) കവിയായ ബ്രെണ്ടന്‍ കെന്നെല്ലിയുടെ (Brendan Kennelly) കവിത (സ്വതന്ത്ര പരിഭാഷ - ചിത്ര ) 

പൂക്കള്‍ മരിക്കുമോ?

ആളുകള്‍ മരിക്കുമോ?

ഓരോ ദിവസവും നമുക്ക്  വയസ്സാകുമോ, എനിക്ക് 
വയസ്സാകുമോ, ഇല്ല, എനിക്കാവില്ല, 
പൂവുകള്‍ക്ക് വയസ്സാവുമോ?

പഴയ കളിപ്പാട്ടങ്ങള്‍  പുറത്തേക്കെറിയുമോ?

വയസ്സായവരെ പുറത്തേക്കെറിയുമോ?

ഒരു പൂവിനു വയസ്സായെന്ന് എങ്ങനെ അറിയും?

ഇതളുകളടരും, പൂവുകളില്‍ നിന്നിതളുകളടരും
ആളുകളില്‍ നിന്നടരുമോ ഇതളുകള്‍,
എല്ലാ ദിവസവും കൂടുതലിതളുകള്‍  
വീഴുന്നു ഞാന്‍ കളിയ്ക്കാന്‍ കൊതിക്കുന്ന 
തറ പഴയ പൂക്കളും മനുഷ്യരും കൊണ്ട് 
നിറയുവോളം, അവയൊന്നിച്ച്   
കിടക്കുന്നു ഇതളുകള്‍ വീണ 
ചെളിപിടിച്ച തറയില്‍ ഞാന്‍ കളിക്കാന്‍ കൊതിക്കുന്ന
തറയില്‍ നീ വരുന്നു കൂറ്റന്‍ ചൂലുമായി. 

നീ തൂത്ത് വരുന്ന അഴുക്ക്, എന്ത് പറ്റുമതിന്,
പൂക്കളില്‍ നിന്നും ആളുകളില്‍ നിന്നും
നീ തൂത്ത് വാരുന്ന അഴുക്കിനെന്ത് പറ്റും, എന്ത് 
പറ്റുമഴുക്കിന് ? പൂക്കളില്‍ നിന്നും
ആളുകളില്‍ നിന്നും ബാക്കിയാവുന്നതീയഴുക്കോ, ഇതോ 
എല്ലാം തൂത്ത് കളയുന്ന ആ കൂറ്റന്‍ ചൂലിന് 
താഴെ കുന്നു കൂടിക്കിടക്കുന്നു?

എന്തിനിത്ര കഠിനമായി പണിയെടുക്കുന്നു, ഒരു
കുന്നഴുക്കിനായെന്തിനിത്ര മിനക്കെട്ടു തൂത്ത് വാരുന്നു?
പുതിയ പൂവുകള്‍  ആര് കൊണ്ട് വരും?
ആര് കൊണ്ട് വരും പുതിയ മനുഷ്യരെ? ആര് 
കൊണ്ട് വരും വെള്ളത്തിലിടാന്‍ പുതിയ പൂവുകള്‍
ഞാന്‍ കളിക്കാന്‍ കൊതിക്കുന്ന
ഇതളുകള്‍ വീഴാത്ത തറയുള്ള മുറിയില്‍?
ക്ഷീണം കൊണ്ടുറങ്ങി വീഴുന്ന
അപ്പൂപ്പന്മാരെ പോലെ തല കുനിച്ച്
നില്‍ക്കാത്ത പുതിയ പൂവുകള്‍
ആര് കൊണ്ട് വരും?
ഓരോ ദിവസവും തൊലിയുലഞ്ഞ് പോകാത്ത
പുതിയ പൂവുകള്‍ ആര് കൊണ്ട് വരും?
പുതിയ  പൂവുകളുണ്ട് നമുക്കെങ്കില്‍,
പുതിയ മനുഷ്യരും നമുക്കുണ്ടാവുമോ
അവയ്ക്ക് വെള്ളമൊഴിയ്ക്കാനും 
ജീവന്‍ കൊടുക്കാനും?

പുതിയ പൂവുകള്‍ മരിക്കുമോ?

കുട്ടികള്‍ മരിക്കുമോ?

എന്തിന്?

Saturday, August 25, 2012

ചുമര്‍ചിത്രങ്ങള്‍

മുടിയഴിച്ചിട്ട ഒരു പെണ്ണ്,
അവളുടെ കണ്ണില്‍ വെയില്‍.
ഒരു നോട്ടം മതി 
ചുമരില്‍ നിന്നവള്‍ 
ഉള്ളിലേക്കിറങ്ങിക്കിടക്കും.

ചുമര് തകര്‍ത്ത് 
ഒരാനക്കൂട്ടമിറങ്ങും
അലകളൊഴിഞ്ഞൊരു 
തടാകം കലങ്ങിമറിയും.
മീന്‍ കൊത്താതൊരു പൊന്മാന്‍ 
ഇലകള്‍ക്കുള്ളില്‍ മറയും,
കാടകം തുടിക്കും.

മുറിക്കുള്ളില്‍ പാറും 
ഒരു ശലഭം.
വഴുക്കുന്ന കല്ലില്‍, 
പടരുന്ന വള്ളിയില്‍,
വെയില്‍ക്കുന്നിന്നുച്ചിയില്‍,
കിളിച്ചുണ്ടനങ്ങുന്നൊരൊച്ചയില്‍,
മഴപ്പാറലേല്‍ക്കുന്നൊരിലയില്‍,
മുക്കുറ്റി നിറമുള്ളോരോര്‍മ്മയില്‍  
ചെന്നിരിക്കും.
ഇരുള്‍ വീഴും മുന്നേ 
ചുമരിലേക്ക് ചായും.

ശലഭച്ചിറകില്‍ ചെന്നിരിക്കെ 
കണ്ണൊരു പൂവാകും,
തേന്‍ തുളുമ്പും 
പൂമ്പൊടി ചിതറും. 

മുറിക്കുള്ളില്‍ 
വിരിയും, 
ഒരു പ്രപഞ്ചം.

Saturday, August 11, 2012

തൊലിക്ക് പിന്നില്‍ - ബംഗാളി കവിയായ പ്രബല്‍ കുമാര്‍ ബസുവിന്റെ ഒരു കവിത - വിവര്‍ത്തനം

ഒരാളുണ്ട്
ഓരോ ആഴ്ചയറുതിയിലും കുളിക്കും,
തൊലിയുരച്ച് കഴുകും
തുണിയലക്കുന്ന മാതിരി.

മറ്റൊരാള്‍
ഓരോ വൈകുന്നേരവും
പഞ്ഞിയും ക്രീമും കൊണ്ട്
തൊലിക്കുള്ളിലെയഴുക്കിളക്കും
ഹഹ..ഒരു ജീവിതം മുഴുവന്‍
തൊലിക്ക് വേണ്ടി ചെലവഴിക്കുന്നു!

എല്ലാ വൈകുന്നേരവും
ഒരു പെണ്‍കുട്ടി
തൊലി വില്‍ക്കാനിരിക്കും.
തന്റെ തൊലിയില്‍ നിന്ന് തന്നെ
അവള്‍ പലതരം തുണികള്‍ നെയ്യും.
ഒരിക്കല്‍,
അധികം വന്ന തൊലിയില്‍ നിന്ന്
അവളുടെ സുഹൃത്ത്
ഒരു ജോടി ചിറകുകളുണ്ടാക്കി.
രാവേറെ ചെല്ലുമ്പോള്‍
അവള്‍ പേരറിയാത്തിടങ്ങളിലേക്ക് പറക്കും.

ഇതെല്ലാം കണ്ട്‌
ഞാനെന്റെ തൊലിയെ കുറിച്ച് ബോധവാനാകുന്നു.
ഞാന്‍ കണ്ടു
എന്റെ തൊലിയെന്റെ ദേഹത്തെ വിട്ടു
പറന്നു പോകുന്നത്.
ഞാനെന്റെ തൊലിക്ക് പുറകെ ഓടുന്നു.
പൊതുസ്ഥലത്തെന്നെ നഗ്നനാക്കി നിര്‍ത്തി
എന്റെ തൊലി എങ്ങോ പോയ്‌ മറയുന്നു.

Sunday, August 5, 2012

മഴയില്‍, മലയില്‍

മലയിറങ്ങി വരുന്നു 
മഴ 
മഴയിലിറങ്ങി വരുന്നു 
മല.

മഴ 
നീയെന്ന്‍ കണ്ട്
മഴയും 
നീയെന്ന്‍ കണ്ട് 

ഞാന്‍ 
മല കയറി വന്നു 
ഞാന്‍ 
മാമല കയറി വന്നു.

മലയിറങ്ങിപ്പോയ് 
മഴ.
മഴയിറങ്ങിപ്പോയ 
മല.

മലയില്‍ മഴ നെയ്ത 
പച്ചിലച്ചാര്ത്തുകള്‍.

നീട്ടിയ വിരല്‍ത്തുമ്പില്‍ 
മലയിറങ്ങാന്‍ മറന്ന 
ഒരു കാര്‍മേഘം.