Saturday, June 15, 2013

ഒരു കടങ്കഥയിൽ

പല തവണ  
കിണറ്റിൽ ചാടിയിട്ടും 
പ്രാണൻ തുളുമ്പാത്തൊരു കിഴവി.

പായൽക്കണ്ണുകളിൽ 
മഴക്കോൾ.

വീഴ്ചയിൽ താൻ കണ്ട 
പവിഴപ്പുറ്റുകളെക്കുറിച്ചും 
നേർക്ക് നേർ വന്ന 
കൂറ്റൻ സ്രാവുകളെക്കുറിച്ചും 
ജലനഗരങ്ങളിലെ എടുപ്പുകളെക്കുറിച്ചും 
വാചാലയാകുമ്പോൾ 
കിഴവിയുടെ കണ്ണുകൾക്ക്‌, അവരുടെ 
വൈരമൂക്കുത്തിയേക്കാൾ തിളക്കം. 

ആഴങ്ങളിൽ 
തനിക്ക് കൂട്ടായ് വന്ന 
കുഞ്ഞുമീൻപറ്റങ്ങൾ 
കാലടികളിലിക്കിളിയായ് 
തുടിച്ചൊരോർമ്മയിൽ,
കിഴവി, പല്ലുകളില്ലാത്ത മോണ 
കാട്ടിച്ചിരിക്കുന്നു. 

എങ്കിലും ഒറ്റയ്ക്കാവുമ്പോൾ, അല്ലെങ്കിൽ 
ഒരു കരിമേഘത്തിനിരുൾ പരക്കുമ്പോൾ 
ഏതോ ഭയത്തിന്റെ മിന്നലിൽ 
അവർ വീട്ടിൽ നിന്നിറങ്ങിയോടുന്നു. 

പോകുന്നിടത്തെല്ലാം നാട്ടിലുള്ള 
കിണറുകളെ, കുളങ്ങളെ, നദികളെ,
സമുദ്രങ്ങളെയൊക്കെയും 
അവർ കാലിൽ 
കെട്ടിവലിച്ചു കൊണ്ടോടുന്നു.

ജലത്തിന്റെ ഹൂങ്കാരം 
നാടാകെ നിറയുന്നു. 

9 comments:

  1. ജലത്തിന്റെ ഹുംകാരം നിറഞ്ഞോട്ടെ
    ജലം കിട്ടാക്കനിയാകാതിരുന്നാല്‍ മതി

    ReplyDelete
  2. എങ്കിലും ഒറ്റയ്ക്കാവുമ്പോൾ, അല്ലെങ്കിൽ
    ഒരു കരിമേഘത്തിനിരുൾ പരക്കുമ്പോൾ
    ഏതോ ഭയത്തിന്റെ മിന്നലിൽ
    അവർ വീട്ടിൽ നിന്നിറങ്ങിയോടുന്നു.....നാമെല്ലാം ഇങ്ങനെ ഓടിക്കൊണ്ടേയിരിക്കുന്നു...കവിത നന്നായി

    ReplyDelete
  3. സ്വന്തമായി രണ്ടു കാലും ഉള്ള തവളയുടെ സമയം

    ReplyDelete
  4. നല്ല ഒരു കവിത

    ReplyDelete
  5. നമ്മുടെ ഉള്ളിലുമുണ്ട്‌ കിണര്‍ വെള്ളത്തില്‍ കണ്ട പവിഴപുറ്റുകള്‍, സ്രാവുകള്‍. മാനം കറുക്കുമ്പോള്‍ പേടിച്ചോടുമെങ്കിലും. നല്ല കവിത.

    ReplyDelete
  6. നമ്മുടെ ഉള്ളിലുമുണ്ട്‌ കിണര്‍ വെള്ളത്തില്‍ കണ്ട പവിഴപുറ്റുകള്‍, സ്രാവുകള്‍. മാനം കറുക്കുമ്പോള്‍ പേടിച്ചോടുമെങ്കിലും. നല്ല കവിത.

    ReplyDelete
  7. നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  8. ജലത്തിന്‍റെ ഹുങ്കാരം...

    ReplyDelete
  9. കരിമേഘങ്ങള്‍ ഒഴിഞ്ഞ്
    മഴയുടെ ഹൂങ്കാരം തീര്‍ന്ന്‌
    പൂനിലാവിന്‍ പുഞ്ചിരിയോടെ
    പ്രത്യക്ഷപ്പെടും മുത്തശ്ശി!
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete