Tuesday, July 16, 2013

കല്ലെഴുത്ത്

കറുപ്പാണ് ഭാഷ 
നൂറ്റാണ്ടുകളുടെ 
പൊടിയും വെയിലും വിയർപ്പും  
നിറച്ച ഊർജമാണുള്ളിൽ.

സ്വന്തമായുണ്ട് 
ആകാരമില്ലായ്മയിലെ 
കാട്ടുചന്തം;
മണ്ണിൽ തൊട്ടുള്ള നില്പിലെ 
ആകാശനിർവൃതി.

തികഞ്ഞൊരു ശില്പമായ് 
പരിണമിക്കുക ഒരു ലക്ഷ്യമേയല്ല;
പ്രളയഭൂമിയിൽ 
ചവിട്ടി നിൽക്കാനുതകുന്ന പടവായോ 
ദുർബലമായൊരു കയ്യിൽ 
ഓങ്ങി നിൽക്കുന്ന ആയുധമായോ 
ജീവിച്ചാൽ മതിയാകും.

വീഴ്ചയിലും
ഉയരുന്ന ദാഹജലത്തിന്റെ കാഴ്ചയും 
ആദ്യത്തെയേറിൽത്തന്നെ 
തുടുമാമ്പഴങ്ങൾ ചിതറിക്കുന്ന 
ഒരു കുഞ്ഞിന്റെ ആഹ്ലാദവും 
സ്വപ്നത്തിൽ.

പാറി വരുന്ന തുമ്പികൾക്ക് 
കാറ്റ് കൊള്ളാൻ 
ഒരിടം.

9 comments:

  1. എല്ലാം തികഞ്ഞ ശില്പമില്ല
    കവിതയും!!

    ReplyDelete
  2. ആദ്യത്തെയേറിൽത്തന്നെ
    തുടുമാമ്പഴങ്ങൾ ചിതറിക്കുന്ന
    ഒരു കുഞ്ഞിന്റെ ആഹ്ലാദവും
    സ്വപ്നത്തിൽ.

    നല്ല വരികൾ

    ശുഭാശംസകൾ..

    ReplyDelete
  3. " പ്രളയഭൂമിയിൽ
    ചവിട്ടി നിൽക്കാനുതകുന്ന പടവായോ
    ദുർബലമായൊരു കയ്യിൽ
    ഓങ്ങി നിൽക്കുന്ന ആയുധമായോ
    ജീവിച്ചാൽ മതിയാകും."
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  4. നിങ്ങൾ കരുതും പോലെ
    എല്ലാം തികഞ്ഞൊരു ശില്പമായ്
    പരിണമിക്കുക ഒരു ലക്ഷ്യമേയല്ല;

    ReplyDelete
  5. എല്ലാം തികയേണ്ടതില്ല...

    ReplyDelete
  6. പാറി വരുന്ന തുമ്പികൾക്ക്
    കാറ്റ് കൊള്ളാൻ
    ഒരിടം.

    ഓരോ കല്ലിനും പുല്‍തുമ്പിനും അതിണ്റ്റേതായ്‌ നിയോഗം. നല്ല വരികള്‍.

    ReplyDelete
  7. പാറി വരുന്ന തുമ്പികൾക്ക്
    കാറ്റ് കൊള്ളാൻ
    ഒരിടം.

    ഇത് വായിച്ചപ്പൊ ഗാന്ധി സ്ക്വയരിലെ ഗാന്ധി പ്രതിമയെ ഓര്ത്ത്.. കാക്കകൾക്കൊരാലയം :)

    ReplyDelete
  8. തെരഞ്ഞെടുക്കപ്പെട്ട കല്ലുകൾ മാത്രം ശില്പങ്ങളാകുന്നു...

    ReplyDelete