Saturday, July 3, 2010

കൂടല്‍

കഴിഞ്ഞ കാലത്തിലെ 
കൂട്ടുകാരെ 
കാണാന്‍ പോയി;
ഒരൊത്തുകൂടല്‍.  

സമയം നട്ടുച്ച.
സ്ഥലം ഒബെറോണ്‍മാള്‍.

പല ദേശങ്ങളില്‍ നിന്ന്
വലിയ  മാറാലകളും
പുതിയ കണ്ണടകളും
ധരിച്ച് വന്നവര്‍.  

കണ്ടെന്നു തോന്നി,
കേട്ടെന്നും.

തിരികെ വരുമ്പോള്‍  
തിരിച്ചൊന്നൂടൊന്നു 
കറങ്ങി നോക്കി, 
ഓര്‍മ്മയില്‍. 

പുതിയ പൂമരങ്ങള്‍ 
പഴയ തൈച്ചെടികളായി 
വീണ്ടും 
കാലുറയ്ക്കാതെ
നില്ക്കുമ്പോലെ

പണ്ട് 
വേരുകള്‍ കൊണ്ട്
പരസ്പരം തൊടുന്നതിന്‍ മുന്‍പ്‌ 
കണ്ണില്‍ കണ്ട വെളിമ്പറമ്പുകള്‍   
വീണ്ടും തെളിയുമ്പോലെ

കറക്കം നിര്‍ത്തി
കണ്ണടച്ചു കിടന്നു.
ഇരുളിന്‍ ഭിത്തിയില്‍ 
ഒരച്ചില്‍ വാര്‍ത്ത 
മാളിലെ പ്രതിമകള്‍ 
തെളിഞ്ഞു ചിരിച്ചു
കണ്ണിറുക്കിയിറുക്കി
ചിരിയുടച്ചുടച്ചിരുന്നു 
വഴിയൊടുങ്ങും വരെ.

തിരികെ വീട്ടിലെത്തി.
കട്ടില്‍ വലയ്ക്കകം കയറി നോക്കി
മൂടിപ്പുതച്ച് കിടന്നു നോക്കി.
പങ്ക ശരവേഗത്തില്‍ കറക്കി നോക്കി.
എന്നിട്ടും 
ആര്‍ത്താര്‍ത്തു വരുന്നു 
ചെവിക്കരികില്‍ വട്ടം തിരിഞ്ഞ്
മൂളി മൂളി നില്ക്കും
മാളിലെ ഇരമ്പല്‍. 

9 comments:

  1. പുതിയ പൂമരങ്ങള്‍ ‍
    പഴയ തൈച്ചെടികളായി
    വീണ്ടും
    കാലുറയ്ക്കാതെ
    നില്‍ക്കുമ്പോലെ.

    -പൂർവകാലം വസന്തമാണെങ്കിൽ അതൊന്നും തിരിച്ചുവരാൻ പോകുന്നില്ല. അതൊരു വരണ്ട കാലമായിരുന്നെങ്കിൽ ഒരിക്കലും തീരാനും പോകുന്നില്ല. നാം വെറും ഒച്ചകൾക്കിടയിൽ തിരിഞ്ഞും മറിഞ്ഞും ഉറങ്ങാനാവാതെ...

    ReplyDelete
  2. പുതിയ പൂമരങ്ങള്‍ ‍
    പഴയ തൈച്ചെടികളായി

    പഴയവ തന്നെ പുത്തന്‍ രൂപത്തില്‍ പുതിയവയായി....

    ReplyDelete
  3. അല്ലേലും പഴയത് പോലെ പഴയതെ ഉണ്ടാകൂ. നമ്മള്‍ പ്രതീക്ഷിക്കുന്നതൊന്നു; കിട്ടുന്നത് വേറൊന്നു

    ReplyDelete
  4. കൂടലും, പിരിയലും...

    ഒരോ കാലഭേദങ്ങള്‍...

    വന്നും പൊയീം ഇരിക്കും..

    ഇങ്ങിനി എത്താതെ പൊയതിന്റെ മങ്ങിയ നിഴലുകള്‍..

    ReplyDelete
  5. mal vizhungiyillallo. manushyan nirmmichath manushyane niyanthrikkunnu eenneviteyo vayichathorma vannu.

    ReplyDelete
  6. വീടോ മുറ്റമോ ഇഷ്ടം ?
    കയറുമ്പോൽ മുറ്റത്തിന്റെ ഭൂതം കഴിഞ്ഞ് വീടും
    ഇറങ്ങുമ്പോൾ വീടിന്റെ ഭൂതം കഴിഞ്ഞ് മുറ്റവും !
    അങ്ങനെയും കൂട്ടാം

    ReplyDelete
  7. നാമരൂപങ്ങളഴിഞ്ഞുകിടന്നു പാഴാവുന്ന
    നമ്മളിലൂടെ കാലം
    ക്ഷീണസാന്ദ്രമൊഴുകുന്നു.
    (ചുള്ളിക്കാട്)
    പാന്ഥർ പെരുവഴിയമ്പലം തന്നിലേ എന്ന് എഴുത്തച്ഛനും പറഞ്ഞു.

    എത്ര ഒത്തുകൂടിയാലും തിരികെ ലഭിക്കുമോ പൊയ്പ്പൊയ കാലങ്ങൾ
    തിരിച്ചു കിട്ടുമോ നമ്മുടെ കുന്നുക്കുരുവിനോളം മാത്രം വലിപ്പമുള്ള സ്വപ്നങ്ങൾ.

    കാലം നമ്മെ മാളുകളിലെ ചലനമില്ലാത്ത , വികാരമില്ലാത്ത
    നിർഗ്ഗുണപരബ്രഹ്മങ്ങൾ ആക്കിയിരിക്കുന്നു.
    ജോർജ്ജ് ഓർവെല്ലിന്റെ 1984 എന്ന നോവലിൽ മനുഷ്യരെ വികാരരഹിതരാക്കുന്ന ഭരണകൂടമുണ്ടല്ലോ.
    അതുപോലെ നാം എവിടെയോ നമ്മെ നഷ്ടപ്പെടുത്തി.

    ജന്മനാട്ടിൽച്ചെന്നു വണ്ടിയിറങ്ങവേ
    പുണ്ണുതോറും കൊള്ളിവച്ചപോലോർമ്മകൾ
    (ചുള്ളിക്കാട്)
    എന്ന പോലെ പഴയതിനെയൊക്കെ ഓർത്ത് ഉറക്കം നഷ്ടമാവുന്ന നമ്മൾ ഒക്കെ പഴകിയ ജന്മങ്ങൾ ആണോ?

    കവിത വല്ലാതെ പരക്കുന്നുണ്ട്. കുറുക്കാം കേട്ടോ.

    ReplyDelete
  8. പുതിയ പൂമരങ്ങള്‍ ‍
    പഴയ തൈച്ചെടികളായി
    വീണ്ടും
    കാലുറയ്ക്കാതെ
    നില്‍ക്കുമ്പോലെ. -ചെടികള്‍ മരങ്ങളെക്കാളും നിഷ്ക്കളങ്കരല്ലെ സുഹൃത്തെ. അപ്പോള്‍ ഇതില്‍ വ്യസനിക്കേണ്ടതില്ല. നല്ല കവിത. ലളിതമായി പറഞ്ഞു ഒരു വലിയ ആശയം. ആശംസകള്‍

    ReplyDelete